‘കണ്ണട ചവിട്ടിപ്പൊട്ടിച്ചു, അസഭ്യം പറഞ്ഞ് മർദിച്ചു; പടം കിട്ടാത്തതിന്റെ ഫ്രസ്ട്രേഷൻ’: മർദിച്ചെന്ന മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസ്

കൊച്ചി ∙ മർദിച്ചെന്ന മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് ഇൻഫോപാർ‌ക്ക് പൊലീസ്. നടൻ മർദിച്ചെന്ന് പ്രഫഷനൽ മാനേജർ വിപിൻ കുമാർ പരാതി നൽകിയതിനു പിന്നാലെയാണു നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാറിന്റെ പരാതി. വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് കേസെടുത്തത്.

ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതാണ് മർദനത്തിനു കാരണമെന്നാണ് വിപിൻ പറയുന്നത്. തന്‍റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിലേക്കു വിളിച്ചു വരുത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരു താരം സമ്മാനമായി തന്ന കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാർകോയ്ക്കുശേഷം ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദന്. അതു പലരോടും തീർക്കുകയാണെന്നും വിപിൻ കുമാർ ആരോപിച്ചു.

‘‘ഉണ്ണി മുകുന്ദനു പലതരം ഫ്രസ്ട്രേഷനുണ്ട്. സംവിധാനം ചെയ്യാനിരുന്ന പടത്തിൽനിന്ന് ഗോകുലം മൂവീസ് പിന്‍മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്ട്രേഷൻ തീർക്കുന്നത്. ആറു വർഷമായി ഉണ്ണിയുടെ മാനേജരാണ്. 18 വർഷമായി ഞാനൊരു സിനിമ പ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്കു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്കു പരാതി നൽകിയിട്ടുണ്ട്. ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും. സിനിമാ സംഘടനകളായ ഫെഫ്‌കയ്ക്കും അമ്മയ്ക്കും പരാതി നൽകിയിട്ടുണ്ട്’’ – വിപിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *