Anna University Sexual Assault Case: അണ്ണാ സർവകലാശാല ബലാത്സംഗ കേസിലെ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ചെന്നൈ മഹിളാ കോടതി. കുറഞ്ഞത് 30 വർഷം കഴിയാതെ പുറത്തുവിടരുതെന്നും ജയിലിൽ പ്രത്യേക പരിഗണനകൾ ഒന്നും നൽകരുതെന്നും പ്രതിക്ക് പരോളോ ശിക്ഷയിളവോ നൽകാൻ പാടില്ലെന്നുമാണ് കോടതിയുടെ നിർദേശം. ബലാത്സംഗം അടക്കം ജ്ഞാനശേഖരനെതിരെ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞു.
കോടതി വിധിയിൽ സന്തോഷം പങ്കിടുകയാണ് നടി ഖുശ്ബു. “ആ മൃഗത്തിന് 30 വർഷം തടവ്. അണ്ണ യൂണിവേഴ്സിറ്റി ബലാത്സംഗ കേസിലെ വേട്ടക്കാരനായ ജ്ഞാനശേഖരന് ജീവപര്യന്തം തടവ്. ഇരകൾക്കും നിശബ്ദമായി ഭയന്നിരുന്നവർക്കും പ്രതീക്ഷയുടെ ഒരു കിരണം നൽകുന്ന വിധി,” എന്നാണ് ഖുശ്ബു സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ഡിസംബർ 23നു രാത്രി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു മടങ്ങിയ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് കേസ്. പരാതി നൽകിയാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ, ഭീഷണി വകവെയ്ക്കാതെ വിദ്യാർത്ഥിനി പിറ്റേന്ന് തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു.
അണ്ണ യൂണിവേഴ്സിറ്റി ക്യാംപസിന് സമീപം ബിരിയാണി വിൽക്കുന്നയാളാണ് ജ്ഞാനശേഖരൻ. പ്രതി ഡിഎംകെ യുവജന വിഭാഗം പ്രവർത്തകനാണെന്നും ഡിഎംകെ നേതാക്കൾ പ്രതിയെ സഹായിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.

