കൊച്ചി: ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിനു പകരം മാതാപിതാക്കൾ എന്ന് ചേർക്കാമെന്ന് ഹൈകോടതി. ട്രാൻസ് ദമ്പതികളുടെ മക്കൾക്കുള്ള അപേക്ഷയിൽ അച്ഛൻ, അമ്മ കോളങ്ങൾ ഒഴിവാക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് വിധി പുറപ്പെടുവിച്ചത്. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾ നൽകിയ ഹരജിയിലാണ് വിധി.
2023 ഫെബ്രുവരിയിലാണ് ട്രാൻസ് ദമ്പതികളായ സിയക്കും സഹദിനും കുഞ്ഞ് ജനിക്കുന്നത്.സംസ്ഥാനത്തെ ആദ്യ ട്രാൻസ് മാതാപിതാക്കളാണ് സഹദും സിയയും. കോർപറേഷനിൽ കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്യുകയും ജനന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ അതിൽ പിതാവിന്റെ പേര് സിയ പാവൽ എന്നും മാതാവിന്റെ പേര് സഹദ് എന്നുമാണ് രേഖപ്പെടുത്തിയത്.
തുടർന്നാണ് അച്ഛന്റെയും അമ്മയുടെയും പേരുകൾ പരാമർശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

