ആശുപത്രിയില്‍ പരിശോധനക്ക് എത്തിച്ചപ്പോൾ ജനൽചില്ല് തകര്‍ത്ത് രക്ഷപ്പെട്ടു; കാപ്പ കേസ് പ്രതി പിടിയില്‍

കോഴിക്കോട്: ആശുപത്രിയില്‍ വൈദ്യപരിശോധനക്കിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിലായി. കോഴിക്കോട് മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ് പിടിയിലായത്. ബീച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനക്ക് എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച വൈകീട്ടാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നത്. മലപ്പുറം പുളിക്കലില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതിയാണ് അജ്മല്‍ ബിലാല്‍. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജ്മലിന് ഒരു വര്‍ഷത്തേക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.

എന്നാല്‍ ഇത് മറികടന്ന് വീട്ടിലെത്തിയപ്പോഴാണ് ചെമ്മങ്ങാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൊലീസ് വൈദ്യ പരിശോധനക്കായി അജ്മലിനെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചു. ശുചിമുറിയില്‍ കയറിയ അജ്മല്‍ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. ചെമ്മങ്ങാട് ടൗണ്‍, മെഡിക്കല്‍ കോളജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അജ്മല്‍.

Leave a Reply

Your email address will not be published. Required fields are marked *