ഭർത്താവിന്റെ മൃതദേഹത്തിനു സമീപം വടിവാൾ; ഭാര്യ ഇന്നും കാണാമറയത്ത്: ഹണിമൂണിന് പോയി ദമ്പതികളെ കാണാതായതിൽ വഴിത്തിരിവ്

ഹണിമൂണ്‍ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിൽ നി‍‌‌ർണായക വഴിത്തിരിവ്. ഇൻഡോർ സ്വദേശി രാജാ രഘുവംശിയെ വടിവാൾ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തു നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ കണ്ടെത്തി.

രാജാ രഘുവംശിയുടെ മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്. മേഘാലയ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ആണ് കേസ് അന്വേഷിക്കുന്നത്. ഭാര്യയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. മേഘാലയയിലെ ചിറാപുഞ്ചിയിൽ മേയ് 23ന് ഹണിമൂണിനായി പോയ രാജാ രഘുവംശിയും ഭാര്യ സോനവും പിന്നീട് കാണാതാവുകയായിരുന്നു. രാജാ രഘുവംശിയുടെ മൃതദേഹം സഹോദരൻ വിപിൻ രഘുവംശിയാണ് തിരിച്ചറിഞ്ഞത്.

ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. മേയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരൻ സച്ചിൻ രഘുവംശി നേരത്തെ പറഞ്ഞിരുന്നു. ദമ്പതികളെ കണ്ടെത്താൻ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്നവർക്കും പ്രാദേശിക ഹോട്ടൽ ജീവനക്കാരുടെ ഗൈഡുകൾക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്നാണ് സഹോദരൻ ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *