ഒമ്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായി തനിക്കെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരണവുമായി വ്യവസായി വിജയ് മല്യ. യൂട്യൂബർ രാജ് ശമാനിക്കൊപ്പമുള്ള പോഡ്കാസ്റ്റിലൂടെയാണ് പ്രതികരണം. നാല് മണിക്കൂർ നീണ്ടുനിന്ന പോഡ്‌കാസ്റ്റിൽ കിങ്ഫിഷർ എയർലൈനിന്റെ തകർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പറഞ്ഞു.
കൂടാതെ 9000 കോടി രൂപ വായ്പയെടുത്തെന്ന ആരോപണങ്ങള്‍ തള്ളുകയും ആറായിരം കോടി രൂപയാണ് ട്രിബ്യൂണലിന്റെ റിക്കവറി സര്‍ട്ടിഫിക്കറ്റിലുള്ളതെന്നും മല്യ പറഞ്ഞു. 14,000 കോടി രൂപ കണ്ടുകെട്ടിയതായും കൂട്ടിച്ചേർത്തു. ഇന്ത്യയിൽ വരാത്തതിൽ പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ, പക്ഷേ എവിടെ നിന്നാണ് കള്ളൻ എന്നത് കടന്നു വരുന്നതെന്നും മല്യ ചോദിച്ചു. ഞാന്‍ ഒളിച്ചോടിയിട്ടില്ല.
മുന്‍നിശ്ചയിച്ചതുപ്രകാരമാണ് ഇന്ത്യക്ക് പുറത്തുപോയത്. എന്നാല്‍ തിരിച്ചുവരാത്തതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്നും പറഞ്ഞു. അതേസമയം ഇന്ത്യയിൽ മടങ്ങി വരാത്തതല്ലേ പ്രശ്നങ്ങൾ വഷളാക്കിയതെന്ന ചോദ്യത്തിന്, ന്യായമായ വിചാരണയും ഇന്ത്യയിൽ മാന്യമായി നിലനിൽക്കാനും കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ, ഞാൻ ഇന്ത്യയിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുമെന്ന് മല്യ പറഞ്ഞു.
കിംഗ്ഫിഷർ എയർലൈൻസിന് നിരവധി ഇന്ത്യൻ ബാങ്കുകൾ നൽകിയ 9,000 കോടി രൂപയിലധികം വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് മല്യ അന്വേഷണം നേരിടുന്നത്. ബാങ്കുകൾ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 2016ൽ മല്യ വിദേശത്തേക്ക് കടന്നു. നിലവിൽ ലണ്ടനിലാണ് താമസം. 2018-ൽ യുകെ കോടതി മല്യയെ നാടുകടത്താൻ വിധിച്ചെങ്കിലും, മാധ്യമങ്ങളുടെ അന്യായമായ പെരുമാറ്റത്തെയും വിചാരണയെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി മല്യ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെ എതിർക്കുകയായിരുന്നു.
അതേസമയം, വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍, ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ മല്യയ്ക്ക് 14 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

