ഒരു പരസ്യത്തിനു 5 കോടി വാങ്ങിക്കുന്ന, ലംബോർഗിനിയൊക്കെയുള്ള ആളാണ്: പ്രകാശ് വർമ്മയെ കുറിച്ച് മണിയൻപിള്ള രാജു

‘തുടരും’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടനാണ്  പ്രകാശ് വർമ്മ.  ജോർജ് മാത്തൻ എന്ന ഗംഭീര വില്ലനായി സ്ക്രീനിൽ ജീവിക്കുകയായിരുന്നു പ്രകാശ് വർമ്മ. അഭിനയമോഹവുമായി ഏറെക്കാലമായി നടന്ന പ്രകാശ് വർമ്മയുടെ ആദ്യത്തെ ക്യാരക്ടർ റോളാണ് തുടരും എന്ന ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്.

വെറുമൊരു സിനിമാമോഹി മാത്രമല്ല, വർഷങ്ങളായി പരസ്യമേഖലയിൽ തിളങ്ങുന്ന അതികായൻ കൂടിയാണ് പ്രകാശ് വർമ്മ. വോഡഫോണിന്റെ സൂപ്പര്‍ ഹിറ്റായി മാറിയ സൂസൂ പരസ്യം,  നന്‍പകല്‍ നേരത്ത് മയക്കത്തിന് പ്രചോദനമായ ഗ്രീന്‍ പ്ലൈയുടെ പരസ്യം, ഷാരൂഖ് ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസം പരസ്യം, കാഡ്ബെറി പരസ്യം എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് പരസ്യങ്ങൾക്കു പിന്നിലെ മാസ്റ്റർ ബ്രെയിനും പ്രകാശ് വർമ്മയുടേതാണ്.

തന്റേതായ രംഗത്ത് അതികായനായി തിളങ്ങുമ്പോഴും ജീവിതത്തിൽ പ്രകാശ് വർമ്മ പുലർത്തുന്ന ലാളിത്യത്തെ കുറിച്ച് നടൻ മണിയൻ പിള്ള പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തുടരും എന്ന ചിത്രത്തിൽ പ്രകാശ് വർമ്മയ്ക്ക് ഒപ്പം സ്ക്രീൻ പങ്കിട്ട അനുഭവം പങ്കുവയ്ക്കുകയായിരുന്നു മണിയൻപിള്ള രാജു.

“ചോറ് വെന്തോ എന്നറിയാൻ ഒരു വറ്റെടുത്ത് ഞെക്കി നോക്കിയാൽ മതി. പ്രകാശ് വർമയുടെ കഴിവറിയാൻ ഒരു സീൻ തന്നെ മതിയായിരുന്നു. ഞാനും ശോഭനയും കൂടിയുള്ള ആദ്യത്തെ സീൻ എടുത്തുകൊണ്ടിരിക്കുമ്പോൾ മഴയുള്ള രാത്രിയിൽ ജോർജ് സാർ വന്ന് ഹായ് മോളേ, അമ്മ എന്തിയെ എന്നു ചോദിക്കുന്നൊരു സീൻ ഉണ്ട്. ആ സീൻ എടുക്കുന്നതിനു മുൻപ് അദ്ദേഹം ശോഭനയുടെയും എന്റെയും കാലിൽ തൊട്ട് വണങ്ങി. എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്നായി ഞാൻ.  ഒരു പരസ്യത്തിനു 5 കോടിയൊക്കെ വാങ്ങിക്കുന്ന ആളാണ്. ലംബോർഗിനിയും ലക്ഷ്വറി വാഹനങ്ങളുമൊക്കെയുള്ള ആളാണ്. എന്നാൽ അദ്ദേഹം വളരെ സിമ്പിളും സ്വീറ്റുമാണ്,” മണിയൻപിള്ളയുടെ വാക്കുകളിങ്ങനെ. ന്യൂ ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മണിയൻപിള്ള രാജു.

വർഷങ്ങളായി പരസ്യമേഖലയിൽ തിളങ്ങുന്ന പ്രകാശ് വർമ്മ, ബാംഗ്ലൂർ ആസ്ഥാനമായുള്ള നിര്‍വാണ ഫിലിംസിന്റെ തലവനെന്ന രീതിയിൽ പരസ്യലോകത്തിന് ഏറെ സുപരിചിതനാണ്. ആലപ്പുഴ സ്വദേശിയായ പ്രകാശ് വർമ്മ 2001 മുതൽ പരസ്യരംഗത്ത് സജീവമാണ്. ലോഹിതദാസ്, വിജി തമ്പി എന്നിവർക്കൊപ്പം സംവിധാന സഹായിയായും പ്രകാശ് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് വി കെ പ്രകാശിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് പരസ്യമേഖലയിലേക്ക് കടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *