ന്യൂഡൽഹി: സിന്ധുനദീജല കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ വീണ്ടും ഇന്ത്യയ്ക്ക് കത്തയച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ കരാർ മരവിപ്പിക്കാനുള്ള ഇന്ത്യൻ നടപടിയോട് പാക്കിസ്ഥാൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസ പ്രതികരിച്ചിരുന്നു. ഇന്ത്യ എതിർക്കുന്ന ഉടമ്പടിയിലെ പ്രത്യേക വ്യവസ്ഥകളെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു. ഓപ്പറേഷൻ സിന്ദൂറിനുശേഷം പാക്കിസ്ഥാനിൽ നിന്ന് കുറഞ്ഞത് രണ്ട് കത്തുകളെങ്കിലും ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനുമായി ചർച്ച നടത്താൻ ഇന്ത്യയ്ക്ക് നിലവിൽ താൽപര്യമില്ലെന്നും കരാർ മരവിപ്പിച്ച നടപടി തുടരാനുമാണ് തീരുമാനമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെയാണ് സിന്ധുനദീജല കരാർ ഇന്ത്യ റദ്ദാക്കിയത്.
സിന്ധു നദിയിലേയും അതിന്റെ പോഷകനദികളിലെയും ജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ച ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 സെപ്റ്റംബര്‍ 19-ന് കറാച്ചിയില്‍വച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും അന്നത്തെ പാകിസ്താന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്.
കരാറിന്റെ നിബന്ധനകള്‍ പ്രകാരം കിഴക്കന്‍ നദികളായ സത്‌ലജ്, രവി, ബിയാസ് എന്നീ നദികളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. 2023 ലും 2024 ലും കരാർ പുതുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് കരാർ ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചതിനുശേഷം മാത്രമാണ് പാക്കിസ്ഥാൻ ചർച്ചകൾക്കായി സമ്മർദം ചെലുത്താൻ തുടങ്ങിയത്.

