തിരുവനന്തപുരം: ഓൺലൈനിൽ വിവാഹപരസ്യം നൽകി തട്ടിപ്പ് നടത്തുന്ന യുവതി അറസ്റ്റിൽ. വിവാഹം ചെയ്തതിന് ശേഷം മുങ്ങുന്നതാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയായ രേഷ്മയുടെ രീതി. കോട്ടയത്ത് ഒരാളെ ഈ രീതിയിൽ വിവാഹം കഴിക്കുന്നതിന് ശ്രമം നടത്തുന്നതിനിടെയാണ് പൊലീസ് രണ്ട് വയസുള്ള കുട്ടിയുടെ അമ്മയായ രേഷ്മയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്ക് പോകാനിരുന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്തംഗത്തിന്റെ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈനിലൂടെയാണ് പഞ്ചായത്തംഗവും രേഷ്മയും തമ്മിൽ പരിചയപ്പെട്ടത്. വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിൽ രേഷ്മയുടേയും വിവാഹപരസ്യം വന്നിരുന്നു. അതിൽ നൽകിയ നമ്പറിലേക്ക് വിളിച്ചപ്പോൾ രേഷ്മയുടെ അമ്മയെന്ന് അവകാശപ്പെട്ട ഒരാളാണ് സംസാരിച്ചത്. തുടർന്ന് യുവാവ് രേഷ്മയുമായി സംസാരിക്കുകയും നേരിട്ട് കാണുകയും ചെയ്തു.
യുവാവുമായി സംസാരിച്ചപ്പോൾ തന്നെ അമ്മ ദത്തെടുത്തതാണെന്നും ഉപദ്രവിക്കാറുണ്ടെന്നും അവർക്ക് വിവാഹത്തിന് താൽപര്യമില്ലെന്നും രേഷ്മ അറിയിച്ചു. പിന്നീട് യുവാവിനൊപ്പം പോകാനും തയാറായി. രേഷ്മയെ സുഹൃത്തിന്റെ വീട്ടിലാക്കിയ യുവാവ് വിവാഹത്തിനുള്ള ഒരുക്കങ്ങളും നടത്തി.
വിവാഹദിവസം രാവിലെ രേഷ്മ ബ്യൂട്ടിപാർലറിലേക്ക് പോയ സമയത്ത് സംശയം തോന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് മറ്റ് വിവാഹങ്ങളുടെ വിവരങ്ങൾ പുറത്തറിഞ്ഞത്. തുടർന്ന് യുവാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അടുത്ത മാസം മറ്റൊരാളേയും സമാനമായ രീതിയിൽ കബളിപ്പിക്കാൻ നീക്കം നടത്തുന്നതിനിടെയാണ് അവർ പിടയിലായത്.

