എടപ്പാള്‍: അങ്കണവാടികളില്‍ കുട്ടികളെ നിര്‍ബന്ധിച്ച് ഉറക്കേണ്ടണ്ടെന്ന് സ്‌പെഷ്യല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി. കുട്ടികളെ മണിക്കൂറുകളോളം കിടത്തിയുറക്കുന്നതിനെതിരെയാണിത്. പാചകത്തിന് ഇനി മണ്ണിന്റെയോ സ്റ്റീലിന്റെയോ പാത്രങ്ങള്‍ മാത്രം മതിയെന്നും നിര്‍ദേശത്തിലുണ്ട്. പല അങ്കണവാടികളിലും 12 മണിയോടെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്ത് മൂന്നുമണിവരെ നിര്‍ബന്ധമായി ഉറക്കിക്കിടത്തുന്നതായി പരാതിയെ തുടര്‍ന്നാണ് നിയന്ത്രണം.

ഇങ്ങനെ ഉറങ്ങുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിന് തടസ്സമാകുമെന്നും മന്ദത വരുത്തുമെന്നുമാണ് വിലയിരുത്തല്‍. ഈ സമയങ്ങളില്‍ കുട്ടികളുടെ ബുദ്ധി വികസിക്കുന്നതിനായുള്ള കളികള്‍ക്കോ പ്രവര്‍ത്തികള്‍ക്കോ ആയുള്ള സൗകര്യങ്ങള്‍ അംഗന്‍വാടികളില്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. ഇതിനായി കളിക്കോപ്പുകള്‍, കളിസ്ഥലങ്ങള്‍ എന്നിവ കൂടുതല്‍ സജ്ജമാക്കണം. പനിയോ ചെറിയ ക്ഷീണമോ ഉളള കുട്ടികളുടെ കാര്യത്തില്‍ ഈ നിബന്ധനകള്‍ ബാധകമല്ല.

വര്‍ഷങ്ങളായി അലൂമിനിയം പാത്രങ്ങളിലാണ് അംഗന്‍വാടികളില്‍ ഭക്ഷണം പാകം ചെയ്തു വരുന്നത്. ഇവ കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുമെന്നതിനാലാണ് അലുമിനിയ പാത്രങ്ങള്‍ ഒഴിവാക്കാന്‍ കാരണം. ജില്ലാതല സോഷ്യല്‍ ഓഡിറ്റ് സമിതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുളളത്.

പാത്രങ്ങള്‍ക്കുളള ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയോ മറ്റു തരത്തിലോ കണ്ടെത്തണം. സ്‌പെഷ്യല്‍ സെക്രട്ടറി പി.കെ. പ്രഭാകരന്‍ സാമൂഹികനീതിക്ഷേമ വകുപ്പുദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച് അടുത്തുതന്നെ ഉത്തരവിറക്കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *