സിനിമ കാണാൻ പോലും അനുവാദമില്ല; ക്രൂരകൊലപാതകത്തിന് സോനത്തെ പ്രേരിപ്പിച്ചത് വീട്ടുകാരോടുള്ള പക

Honeymoon Murder Case: ഇൻഡോർ: കുടുംബത്തിന്റെ കർശന നിയന്ത്രണത്തിലാണ് ഹണിമൂൺ കേസിലെ മുഖ്യപ്രതികളിലൊരാളായ സോനം  ബാല്യം മുതൽ വളർന്നത്. വീടിന് പുറത്തേക്ക് പോകാൻ പോലും അനുവാദമില്ല. ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ അനുമതിയില്ല.

എന്തിനേറെ അധികനേരം ടി.വി.കാണാൻ പോലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ഒറ്റപ്പെടലിന്റെയും നിയന്ത്രണത്തിന്റെയും കെട്ടുപാടുകൾക്കിടയിലാണ് സോനം വളർന്നത്. ഒരിക്കൽ ഈ കെട്ടുപാടുകൾ പൊട്ടിക്കണമെന്ന് സോനം കരുതിയിരുന്നു. എന്നാൽ അതിനുള്ള ശ്രമങ്ങൾ കൊണ്ടെത്തിച്ചതാകട്ടെ രാജ്യത്തെ തന്നെ നടുക്കിയ ക്രൂര കൊലപാതകത്തിലേക്ക്

ഇല്ലാതായ എം.ബി.എ. മോഹം

ഇൻഡോറിലെ സാധാരണ കുടുംബത്തിലാണ് സോനത്തിന്റെ ജനനം.ചെറിയ തോതിൽ പിതാവ് ദേവി സിംഗ് ആരംഭിച്ച പ്ലൈവുഡ് ബിസിനസ് ക്രമേണ വളർന്നു. സോനം വളരുന്നതനുസരിച്ച് ദേവി സിംഗിന്റെ ബിസിനസ്സും വളർന്നു.വീട്ടിൽ സമ്പത്തായി, പുതിയ വീടായി. എന്നാൽ സൗകര്യങ്ങൾ വർധിക്കുന്നതിന് അനുസരിച്ച സോനത്തിന്റെ സ്വതന്ത്ര്യവും കുറയുകയായിരുന്നു.

എം.ബി.എ. പഠിക്കണമെന്നും പുതിയ സംരഭങ്ങൾ തുടങ്ങണമെന്നും സോനം ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. എന്നാൽ വീട്ടുകാർ അവളുടെ പഠനം ബിരുദത്തിലൊതുക്കി. പണം ഉണ്ടായിട്ടും ഉന്നതപഠനത്തിനുള്ള അനുവാദം വീട്ടുകാർ നൽകിയിരുന്നില്ല. പ്ലൈവുഡ് ബിസിനസ്സിൽ അച്ഛനെയും സഹോദരനെയും സഹായിക്കാൻ മാത്രമാണ് അവൾക്ക് കിട്ടിയിരുന്ന നിർദേശം.

“ഞങ്ങളുടെ മകളെ വീട്ടിൽ നിന്ന് പുറത്തിറങ്ങി ആളുകളോട് സംസാരിക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിച്ചിരുന്നില്ല. ചിട്ടയായ ജീവിതമാണ് നയിച്ചിരുന്നത്.ജോലിയും വീടും മാത്രമായിരുന്നു അവളുടെ ജീവിതം.”- സോനത്തിന്റെ അച്ഛൻ ദേവി സിംഗിന്റെ ഈ വാക്കുകളിൽ നിന്ന് വീട്ടുകാർ അവളുടെ വ്യക്തിസ്വാതന്ത്രത്തിന് എത്രമാത്രം പരിഗണന നൽകിയെന്നത് വ്യക്തമാണ്.

എം.ബി.എ. പഠിക്കണമെന്ന് സോനം ആഗ്രഹിച്ചിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് അവൾക്കത് സാധിക്കാതെ വന്നതെന്നും മധ്യപ്രദേശിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു. വീടിനും പ്ലൈവുഡ് ഫാക്ടറിയ്ക്കും ഇടയിലായിരുന്നു അവളുടെ ലോകമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

honeymoon murder1
സോനത്തെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ

പിതാവിന്റെ ഫാക്ടറിയിലെ ബില്ലിംഗ് വിഭാഗത്തിൽ ജോലി സോനം ജോലി ചെയ്തുവരുമ്പോഴാണ് കേസിലെ മുഖ്യ സൂത്രധാരൻ രാജ് കുശ്വാഹയെ പരിചയപ്പെടുന്നത്. ഇവർക്കിടയിലെ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നെന്ന് പോലീസ് പറയുന്നു. എന്നാൽ ഇക്കാര്യങ്ങൾ സോനത്തിന്റെ കുടുംബം നിഷേധിക്കുകയാണ്.

വിവഹത്തിന് തിടുക്കം കാട്ടിയത് സോനത്തിന്റെ കുടുംബം

ഒരു കമ്മ്യൂണിറ്റി മാട്രിമോണിയൽ ഡയറക്ടറി വഴിയാണ് സോനത്തിന്റെ കുടുംബം കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ കുടുംബത്തെ പരിചയപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബസുകൾ വാടകയ്ക്ക് നൽകുന്ന രഘുവംശി ട്രാൻസ്‌പോർട്ട എന്ന് സ്ഥാപനത്തിന്റെ ഉടമകളിലൊരാളാണ് കൊല്ലപ്പെട്ട രാജാ രഘുവംശി. തന്റെ രണ്ട് സഹോദരങ്ങൾക്കൊപ്പമാണ് രാജ ബിസിനസ്സ് നടത്തിവന്നിരുന്നത്.

രാജയും സോനവും തമ്മിലുള്ള ബന്ധം ഉറപ്പിച്ചതോടെ വിവാഹം വേഗം നടത്താൻ തിടുക്കം കാട്ടിയത് വധുവിന്റെ വീട്ടുകാരാണെന്ന് രാജയുടെ അമ്മ ഉമാ രഘുവംശി പറഞ്ഞു. “മകനെ തിടുക്കപ്പെട്ട വിവാഹം കഴിപ്പിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ലായിരുന്നു. എന്നാൽ വിവാഹം നാലുമാസത്തിനുള്ളിൽ വേണമെന്ന് സോനത്തിന്റെ വീട്ടുകാർക്കായിരുന്നു ആവശ്യം. ഞങ്ങൾ അതിന് സമ്മതിക്കുകയായിരുന്നു.” – ഉമാ രഘുവംശി പറഞ്ഞു.

“സോനത്തിന് അവളുടെ വീട്ടിൽ അധിക സ്വാതന്ത്രം ലഭിച്ചിട്ടില്ലെന്ന് ഞങ്ങൾക്ക് അറിയാം. അവളുടെ അച്ഛൻ അവളെ ഒരു സിനിമ കാണാൻ പോലും അനുവദിച്ചിരുന്നില്ല. അതിനാൽ അവൾക്ക് ആസ്വദിക്കാൻ കഴിയാതിരുന്ന എല്ലാ സ്വതന്ത്ര്യവും ഇവിടെ ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു”- ഉമാ രഘുവംശി പറയുന്നു.

വിവാഹശേഷം സോനം അധികമാരോടും സംസാരിച്ചിരുന്നില്ലെന്നും ഉമാ മഹേശ്വരി പറയുന്നു. “സോനം വീട്ടിലുള്ള മറ്റുള്ളവരുമായി അധികം സംസാരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ മുകളിലത്തെ നിലയിൽ നിന്ന് ഇറങ്ങി വരും. മിക്ക സമയത്തും അവൾ ഫോണിലായിരുന്നു. ഇതിലൊന്നും  ഞങ്ങൾ ഒരിക്കലും ഇടപെട്ടില്ല”.- ഉമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *