കർണാടകയിലെ ഹാസൻ ജില്ലയിൽ വീട്ടുകാരുടെ ഭക്ഷണത്തിൽ അളവിൽ കവിഞ്ഞ ഉറക്കഗുളിക കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച 33 കാരിയായ യുവതി അറസ്റ്റിൽ. ഹാസനിലെ ബേലൂർ താലൂക്കിൽ താമസിക്കുന്ന ഗജേന്ദ്രയുടെ ഭാര്യ ചൈത്രയാണ് അറസ്റ്റിലായത്. രണ്ട് ആൺകുട്ടികളുടെ അമ്മയായ യുവതി കാമുകനായ ശിവുവിന്റെ സഹായത്തോടെയാണ് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്തതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതക ശ്രമം ഭർത്താവ് കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി നിസാര കാര്യങ്ങൾക്കു പതിവായി വഴക്കുകൾ ഉണ്ടായതോടെ ഗജേന്ദ്രയും ചൈത്രയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സമയത്ത്, പുനീത് എന്നൊരാളുമായി ചൈത്രയ്ക്കു ബന്ധമുണ്ടായിരുന്നുവെന്നാണ് ആരോപണം. ഭർത്താവ് ഇക്കാര്യം അറിഞ്ഞപ്പോൾ അദ്ദേഹം തന്റെ വീട്ടുകാരെ അറിയിച്ചു. അവർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ, ചൈത്ര ബേലൂർ സ്വദേശിയായ ശിവു എന്ന മറ്റൊരു യുവാവുമായി ബന്ധം ആരംഭിക്കുകയായിരുന്നു.
ശിവുവിനൊപ്പം ഒരുമിച്ചു താമസിക്കാനാണു ഭർത്താവിനെയും വീട്ടുകാരെയും കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണു വിവരം. എന്നാൽ ശിവുമായുള്ള ബന്ധം ഭർത്താവ് അറിയുമെന്ന ഭയമാണ് ചൈത്രയെ കൊലപാതക ശ്രമത്തിലക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 11 വർഷം മുമ്പായിരുന്നു ചൈത്രയുടെയും ഗജേന്ദ്രയുടെയും വിവാഹം.

