ഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് ആർ. രൂപാണി (69) അന്തരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിൽ വിജയ് രൂപാണിയുണ്ടായിരുന്നെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു മരണം സ്ഥിരീകരിച്ചത്. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയായിരുന്നു രൂപാണി. ഗുജറാത്തിന്റെ 16 ാമത് മുഖ്യമന്ത്രിയായിരുന്നു. ഭാര്യ: അഞ്ജലി രൂപാണിയാണ് ഭാര്യ. മക്കൾ: പുജിത്, ഋഷഭ്, രാധിക.
രാംനിക്‌ലാൽ രുപാണിയുടെയും മായാബെന്നിന്റെയും ഏഴാമത്തെ മകനായി 1956 ഓഗസ്റ്റ് രണ്ടിനാണു വിജയ് രൂപാണി ജനിച്ചത്. കോളജ് പഠനകാലത്ത് എബിവിപിയുടെ സജീവ അംഗമായിരുന്നു. പിന്നീട് ആർഎസ്എസിൽ ചേരുകയും 1971ൽ ജനസംഘത്തിൽ അംഗമാകുകയും ചെയ്തു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ച അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. 81 വരെ ആർഎസ്എസ് പ്രചാരകനായിരുന്നു രൂപാണി.
996 മുതൽ 97 വരെ രാജ്കോട്ട് മേയറായി. 2006 ൽ ഗുജറാത്ത് ടൂറിസം ചെയർമാനായി നിയമിതനായി. പിന്നീട് നാലു വട്ടം ബിജെപിയുടെ ഗുജറാത്ത് യൂണിറ്റ് ജനറൽ സെക്രട്ടറിയായി. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു. 2014-ൽ ആനന്ദിബെൻ പട്ടേലിന്റെ മന്ത്രിസഭയിൽ ജലം, ഗതാഗതം, തൊഴിൽ, എന്നീ വകുപ്പുകളുടെ മന്ത്രിയായി. അതിനുശേഷം ഗുജറാത്ത് ബിജെപിയുടെ പ്രസിഡന്റായി. 2016 ഓഗസ്റ്റ് 7 ന് വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഇന്ദ്രനീൽ രാജ്യഗുരുവിനെ പരാജയപ്പെടുത്തി രാജ്കോട്ട് വെസ്റ്റ് മണ്ഡലം നിലനിർത്തിയ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർന്നു. 2021 സെപ്റ്റംബർ 11 ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു. എൽ.കെ.അഡ്വാനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

