കാസർകോട്: എയർ ഇന്ത്യ വിമാനപകടത്തിൽ മരിച്ച തിരുവല്ല സ്വദേശിനിയായ നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. വെള്ളരിക്കുണ്ട് താലൂക്ക്ഡപ്യൂട്ടി തഹസിൽദാർ എ. പവിത്രനെയാണ് സസ്പെൻഡ് ചെയ്തത്.
റവന്യൂ മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ അടിയന്തിരമായി സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. വിഷയത്തിൽ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാൻ കാസർകോട് ജില്ല കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇയാൾ മുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ, കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരനെതിരെ മോശം പരാമർശം നടത്തിയതിന് സസ്പെൻഷനിലായിരുന്നു.
രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സർക്കാർ തലത്തിൽ തന്നെ കാര്യങ്ങൾ നീക്കുമെന്നും മന്ത്രി പറഞ്ഞു.

