1 മണിക്കൂറിൽ 20 ഡ്രോണ്‍ വെടിവച്ചിട്ടെന്ന് ഇസ്രയേൽ; ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി കൊല്ലപ്പെട്ടു

ടെൽ അവീവ്∙ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ (IRGC) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും കൊല്ലപ്പെട്ടു. ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതിനിടെ, ഞായറാഴ്ച ഇറാൻ വിക്ഷേപിച്ച ഇരുപതോളം ഡ്രോണുകളെ ഒരു മണിക്കൂറിനുള്ളിൽ നശിപ്പിച്ചെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. നിരവധി ആളില്ലാ ആകാശ വാഹനങ്ങൾ സൈന്യം വെടിവച്ചിടുന്നതിന്റെ വിഡിയോയും ഇസ്രയേൽ വ്യോമസേന പുറത്തുവിട്ടു.

കഴിഞ്ഞ ഒറ്റരാത്രികൊണ്ട് ടെഹ്‌റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്പിഎൻഡി) എന്നിവയും ആക്രമിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 128 പേരാണ് ഇറാനിൽ മരിച്ചത്. മരിച്ചവരിൽ 40 പേർ സ്ത്രീകളാണ്. 900ഓളം പേർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഘർഷം തുടങ്ങിയതിന് പിന്നാലെ 13 പേരാണ് ഇസ്രയേലിൽ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *