നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിൽ സ്ഫോടനം; ഇറാൻ ടെലിവിഷൻ ആസ്ഥാനത്തും മിസൈൽ ആക്രമണം

ടെഹ്റാൻ ∙ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടനമെന്ന് റിപ്പോർട്ട്. ടെഹ്റാന്റെ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങളിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ടെഹ്‌റാനിലെ ഒരു സൈനിക താവളത്തിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്തും ഇസ്രയേൽ ആക്രമണം നടത്തി. തൽസമയ സംപ്രേഷണത്തിനിടെ ആയിരുന്നു മിസൈൽ ആക്രമണം. നിരവധി മാധ്യമപ്രവർത്തകർക്കു പരുക്കേറ്റതായാണു വിവരം. ആക്രമണം നടന്ന ശേഷം ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം പുനരാരംഭിച്ചു. വീണ്ടും ആക്രമണം നടത്താൻ അവതാരക ഇസ്രയേലിനെ വെല്ലുവിളിച്ചു.

ടെഹ്‌റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സ്ഫോടന വാർത്ത പുറത്തുവരുന്നത്. ടെഹ്‌റാന്റെ വ്യോമപരിധി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേല്‍ പ്രതിരോധന സേന അവകാശപ്പെട്ടിരുന്നു.

ടെഹ്‌റാനു മുകളിലുള്ള ആകാശം പൂര്‍ണമായും ഇസ്രയേല്‍ വ്യോമസേനയുടെ നിയന്ത്രണത്തിലാണെന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഉടന്‍ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ടെഹ്‌റാനിലെ ജനങ്ങളോട് അവിടെനിന്നും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നുവെന്നാണ് നെതന്യാഹു പറഞ്ഞത്. ടെൽ അവീവിൽ നിന്നും ജനങ്ങൾ പിന്മാറണമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *