കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിരവധി പേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. ചൊവ്വാഴ്ച നഗരത്തിൽ എട്ടു മണിക്കൂറോളം നേരം ഭീതി പരത്തിയ നായ 56 പേരെയാണ് കടിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നായ ആളുകളെ ആക്രമിച്ചത്. പ്ലസ് വൺ വിദ്യാർഥി നീർക്കടവിലെ അവനീത് (16), ഫോർട്ട് റോഡ് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൽനാസർ(63), തളിപ്പറമ്പിലെ ഗണേഷ് കുമാർ (55), കാങ്കോലിലെ വിജിത്ത് (33), തമിഴ്നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ് (35), മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജിൽ (19), എസ്.ബി.ഐ ജീവനക്കാരൻ രജീഷ് (39), എറണാകുളം സ്വദേശി രവികുമാർ (40), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാർ (60), വാരം സ്വദേശി സുഷിൽ (30), കൂത്തുപറമ്പിലെ സഹദേവൻ (61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രൻ (71), കടമ്പൂരിലെ അശോകൻ (60), നായാട്ടുപാറ സ്വദേശി സീന (52), കൂത്തുപറമ്പിലെ മനോഹരൻ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു (65),

വിദ്യാർഥിനി കാഞ്ഞങ്ങാട്ടെ ലെനന്ദന (21), മണിക്കടവിലെ ജിനോ (46) തുടങ്ങിയവർക്കാണ് കടിയേറ്റത്. ഇവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഭൂരിഭാഗം പേർക്കും കാലിനാണ് കടിയേറ്റത്. കാലത്ത് പരാക്രമം തുടങ്ങിയ നായ് ഉച്ചകഴിഞ്ഞും പലയിടങ്ങളിലായി സഞ്ചരിച്ച് യാത്രികരെ കടിച്ചു കീറുകയായിരുന്നു.

