രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല, കാത്തിരിപ്പ് തുടർന്ന് ബന്ധുക്കളും നാട്ടുകാരും

അഹ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി ര‍ഞ്ജിതയുടെ മൃതദേഹത്തിനായുള്ള കാത്തിരിപ്പ് തുടർന്ന് ബന്ധുക്കളും നാട്ടുകാരും. ഡി.എൻ.എ ഫലം കാത്ത് സഹോദരൻ രതീഷ് അഞ്ചാംദിവസവും അഹമ്മദാബാദിൽ തുടരുകയാണ്.

പരിശോധന പൂർത്തിയാകാൻ 72 മണിക്കൂർ വരെയെടുക്കുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നത്. ര‍ഞ്ജിതയുടെ സഹോദരൻ രക്തസാമ്പിൾ നൽകിയിട്ട് ചൊവ്വാഴ്ച 72 മണിക്കൂർ പിന്നിട്ടു. ശനിയാഴ്ചയാണ് രഞ്ജിതയുടെ സഹോദരൻ രതീഷിന്റെ രക്തസാമ്പിൾ ഡി.എൻ.എ പരിശോധനക്കായി അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ അധികൃതർ ശേഖരിച്ചത്. ഫലം വൈകുന്നതിനാൽ രതീഷും ബന്ധു ഉണ്ണികൃഷ്‌ണനും അഹ്മദാബാദിൽതന്നെ തുടരുകയാണ്.

അപകടത്തിന്‍റെ തീവ്രതയാണ് ഡി.എൻ.എ പരിശോധനഫലം വൈകാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. അപകടസ്ഥലത്തുനിന്ന് ലഭിച്ച പല ശരീരഭാഗങ്ങളും ഡി.എൻ.എ ശേഖരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതോടെ അസ്ഥിയിൽനിന്നോ പല്ലിന്‍റെ ഭാഗങ്ങളിൽനിന്നോ ഡി.എൻ.എ ശേഖരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. 270 പേർ മരിച്ച വിമാന ദുരന്തത്തിൽ മരിച്ച 177 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *