പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവല്ല: സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കാണാതായ കറ്റോട് ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ വീട്ടിൽ സാബു – രമ്യ ദമ്പതികളുടെ മകൻ ജെറോ എബ്രഹാം സാബു (17)വിൻ്റെ മൃതദേഹമാണ് സ്കൂബാ ടീം നടത്തിയ പരിശോധനയിൽ പാടശേഖരത്തിന്റെ അടിത്തട്ടിൽ നിന്നും ഇന്ന് രാവിലെ ഏഴേകാലോടെ കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ജെറോ അടങ്ങുന്ന അഞ്ചംഗ സംഘം കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഒഴുക്കിൽപ്പെട്ടു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജെറോ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് തിരുവല്ലയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് ആരംഭിച്ച തെരച്ചിൽ വെളിച്ചക്കുറവ് മൂലം രാത്രി ഏഴു മണിയോടെ അവസാനിപ്പിച്ചിരുന്നു. തിരുമൂലപുരം ബാലികാ മഠം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് മരിച്ച ജെറോ. സഹോദരങ്ങൾ : പ്രെയ്സൺ സാബു, ജോഹാൻ സാബു.

Leave a Reply

Your email address will not be published. Required fields are marked *