ടെഹ്റാന്‍: ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ വടക്കൻ ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭപ്പെട്ടത്. സംഭവത്തില്‍ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് അമേരിക്കൻ ജിയോളജിക്കല്‍ സര്‍വേ റിപ്പോർട്ട്. സ്ഥലത്തെ സംഘർഷത്തെ തുടർന്ന് ആണവ പരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ ഭൂചലനമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
ഇറാൻ സൈന്യം നടത്തുന്ന സംനാന്‍ മിസൈല്‍ കോംപ്ലക്‌സും സംനാന്‍ ബഹിരാകാശ കേന്ദ്രവും സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തുന്നതിനാൽ ആ തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് നിരീക്ഷണം.
കണക്കുകള്‍ പ്രകാരം ഇറാന്‍, ലോകത്ത് കൂടുതല്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ്. പ്രതിവര്‍ഷം ശരാശരി 2,100 ഭൂകമ്പങ്ങള്‍ രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. അവയിൽ ഏകദേശം 15 , 16 ഭൂകമ്പങ്ങള്‍ 5.0-ലോ അതില്‍ കൂടുതലോ തീവ്രതയിലാണ് അനുഭവപ്പെടുന്ന്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് തുടർച്ചയായുള്ള ഭൂചലനങ്ങള്‍ക്ക് കാരണം.
കഴിഞ്ഞ ദിവസം റസാവി ഖൊറാസാന്‍ പ്രവിശ്യയിലെ കാഷ്മാറിനടുത്ത് 4.2 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. കൂടാതെ ജൂണ്‍ 17-ന് ബുഷെര്‍ പ്രവിശ്യയിലെ ബോറാസ്ജനിനടുത്ത് 4.2 തീവ്രതയിലും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു.

