Shanet Accident Death: വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം വൈകുന്നു; ഏക മകന്റെ വേർപാട് അറിയാതെ അമ്മ കുവൈറ്റിൽ തടങ്കലിൽ

ഇടുക്കി: ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം വൈകുന്നു. മണിയങ്ങാട്ട് ഷിബു-ജിനു ദമ്പതികളുടെ മകൻ ഷാനറ്റിന്റെ (18) സംസ്കാരമാണ് വൈകുന്നത്. കുവൈത്തിൽ ജോലി ആവശ്യത്തിന് പോയി തടങ്കലിൽ കഴിയുന്ന അമ്മ ജിനു തിരികെയെത്താൻ വൈകുന്നതിനാലാണ് ഷാനറ്റിന്റെ സംസ്കാരം വൈകുന്നത്.ഈ മാസം 17-ാം തീയതിയാണ് അണക്കര ചെല്ലാർക്കോവിലിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ ഷാനറ്റും സുഹൃത്ത് അണക്കര കൊടുവേലിക്കുളത്ത് അലൻ കെ.ഷിബുവും മരിച്ചിരുന്നു.

ഇതോടെയാണ് ജിനു തിരിച്ച് നാട്ടിലെത്തുമെന്ന് പ്രതീക്ഷിച്ച് അഞ്ചാം നാളും മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഏക മകന്റെ വേർപാട് ജിനുവിനെ ഇനിയും അറിയിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ഒന്നരമാസമായി കുവൈത്തിലെ ജയിലിൽ കഴിയുകയാണ് ജിനു. ഏജൻസി ചതിച്ചതോടെയാണ് യുവതിയെ കുവൈത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിഷയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആൻ്റോ ആൻ്റണി, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ ഇടപെട്ടിട്ടുണ്ട്.

മൂന്ന് മാസം മുൻപാണ് കുവൈത്തിൽ ജോലി ആവശ്യത്തിനായി ജിനു പോയത്. എന്നാൽ ഇവിടെയെത്തിയ ജിനുവിന് കഠിനമായ ജോലികളാണ് ചെയ്യേണ്ടി വന്നത്. ഒരു കുട്ടിയെ നോക്കാനായി പത്തനംതിട്ടയിലുള്ള ഒരു ഏജൻസി വഴിയാണ് ജിനു കുവൈത്തിൽ എത്തിയത്. എന്നാൽ തനിക്ക് ജോലിയിൽ തുടരാൻ പറ്റില്ലെന്ന് അറിയിച്ചതോടെ യുവതിയെ തടവിലാക്കുകയായിരുന്നു. വാഗ്ദാനം ചെയ്ത ശമ്പളവും കൊടുത്തില്ല. പിന്നീട് കുവൈത്ത് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ തടങ്കലിൽനിന്നു രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്കു ശേഷം തടങ്കലിലാണിപ്പോൾ.

ഇവിടെ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച വരാനിരിക്കുമ്പോഴാണ് പശ്ചിമേഷ്യയിലെ യുദ്ധവും കോവിഡും പ്രതിസന്ധിയിലാക്കിയത്. തുടർന്ന് വെള്ളിയും ശനിയും കുവൈത്തിൽ അവധിദിനങ്ങളായതിനാൽ ഒരു ഇടപെടലും സാധ്യമായിരുന്നില്ല. ചൊവ്വാഴ്ച ജിനുവിനെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ജിനു എത്തിയാലും ഇല്ലെങ്കിലും ബുധനാഴ്ച സംസ്കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *