ടെൽ അവീവ്∙ യുഎസിന്റെ നേതൃത്വത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങിയെന്ന് റിപ്പോർട്ട്. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി. മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ നടത്തുന്നുണ്ട്.
ഇനിയൊരു നിർദേശം വരുന്നതു വരെ പൊതുജനത്തോട് ഷെൽട്ടറിലേക്കും സംരക്ഷിത മേഖലകളിലേക്കും മാറുന്നതിന് നിർദേശിച്ചിട്ടുണ്ട്. അതിനിടെ, യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സയീദി ഇർവാനി കത്തു നൽകി. രാജ്യാന്തര നിയമവും യുഎൻ ചാർട്ടറും ലംഘിച്ചതിനെതിരെ യുഎസിന്മേൽ നടപടിയെടുക്കാൻ യുഎൻ മുന്നോട്ടു വരണമെന്നും അമീർ ആവശ്യപ്പെട്ടു.

