ആമ്പല്ലൂർ (തൃശൂർ): കല്ലൂര്‍ മാവിന്‍ചുവടിൽ പ്രവർത്തിക്കുന്ന ഹോട്ടലില്‍നിന്ന് വാങ്ങിയ മസാലക്കറിയില്‍ തേരട്ടയെ കണ്ടെത്തി. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ചേര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
കാവല്ലൂര്‍ ശാസ്താംവളപ്പില്‍ കുടുംബ ക്ഷേത്രത്തിലെ ജീവനക്കാര്‍ കല്ലൂര്‍ മാവിന്‍ചുവടിലെ ‘വൈഗ’ ഹോട്ടലില്‍നിന്ന് വെള്ളപ്പവും മസാലക്കറിയും വാങ്ങിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ മസാലക്കറിയില്‍ തേരട്ടയെ കണ്ടെത്തുകയായിരുന്നു. സംഭവം തൃക്കൂര്‍ പഞ്ചായത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതർ ഹോട്ടലില്‍ പരിശോധന നടത്തി.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്‌തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 10,000 രൂപ പിഴയീടാക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഇ.എസ്. ബൈജു, കെ.ഐ. ഷിജി, പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് എ.എസ്. ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

