തിരുവനന്തപുരം: സൂംബ നൃത്ത വിവാദത്തിൽ രൂക്ഷ വിമർശനവുമായി നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. സൂംബ ഡാന്‍സിനെ എതിര്‍ക്കുന്നതെന്ന് അല്‍പജ്ഞാനികളാണെന്ന് സ്പീക്കർ പറഞ്ഞു.
വളരെയധികം പുരോഗമിച്ച മതമാണ് ഇസ്‌ലാം. ഇസ്‌ലാം മതത്തിന്റെ കുപ്പായമണിഞ്ഞ തനി യാഥാസ്ഥികരായ ചില പണ്ഡിതന്മാരാണ് എതിര്‍പ്പുമായി വരുന്നത്. ആ അല്‍പന്മാരുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങരുത്.
ഇതിനെതിരെ വിദ്യാര്‍ഥി സമൂഹത്തിന് ശക്തമായ നിലപാട് ഉണ്ടാകണം. നിലവിലുള്ള എതിര്‍പ്പ് കുട്ടികളും പൊതുസമൂഹവും അംഗീകരിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

സൂംബ നൃത്ത വിവാദത്തിൽ മതസംഘടനകളെ രൂക്ഷമായി വിമർശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും ഇന്ന് രംഗത്ത് വന്നിരുന്നു. വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയാന്‍ മതസംഘടനകള്‍ക്ക് അവകാശമുണ്ടെന്നും എന്നാൽ ആജ്ഞാപിക്കാൻ വരരുതെന്നുമാണ് എം.എ. ബേബി പ്രതികരിച്ചത്.
ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത സൂംബ നൃത്തം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. 180ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട നൃത്തരൂപമാണ് ഇത്. കുട്ടികള്‍ മാനസികമായും ശാരീരികമായും കരുത്തുള്ളവരായി വളരണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകിയും മനസിലാക്കിയും വളരണം. അപ്പോഴാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ ഒഴിവാകുന്നത്.
നമ്മള്‍ 21ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. 22ാം നൂറ്റാണ്ടില്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാലമാണ്. അത്തരമൊരു കാലത്ത് സൂംബ കായിക പരിശീലനം പോലുള്ള പരിപാടികള്‍ തെറ്റാണ്, പാടില്ല എന്നുള്ളത് വിതണ്ഡ വാദമാണ്. അൽപവസ്ത്രം ധരിച്ചാണ് സൂംബ നടത്തുന്നത് എന്നത് അറിവില്ലായ്മയാണ്. സമചിത്തമായ സംവാദത്തിലൂടെ ആശയവിനിമയം നടത്താമെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
നേരത്തെ, പ്രാകൃത ചിന്താഗതിക്കാരാണ് സ്കൂളുകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സൂംബ പരിശീലനത്തെ എതിർക്കുന്നതെന്ന മന്ത്രി ആർ. ബിന്ദുവിന്‍റെ പരാമർശത്തെ പരിഹസിച്ച് കെ.എൻ.എം നേതാവ് ഹുസൈൻ മടവൂർ രംഗത്തുവന്നിരുന്നു.
19-ാം നൂറ്റാണ്ടിനും കുറേക്കൂടി പിന്നിലേക്ക് പോയാൽ വസ്ത്രങ്ങളില്ലായിരുന്നുവെന്നും ആ നിലയിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്കൂളുകളിൽ സൂംബ പരിശീലനം വേണമെന്ന നിർദേശം ശാസ്ത്രീയ അടിത്തറ ഇല്ലാത്തതാണെന്നും സംസ്കാരത്തിന് നിരക്കാത്തതാണെന്നും ഹുസൈൻ മടവൂർ വ്യക്തമാക്കി.
സൂംബക്കെതിരെ സമസ്ത യുവജന വിഭാഗവും രംഗത്തു വന്നിരുന്നു. കുട്ടികൾ സ്കൂളുകളിൽ പഠിക്കുമ്പോൾ ധാർമികത നിലനിർത്തണം എന്നാഗ്രഹിക്കുന്ന ഒരു സമൂഹമുണ്ടെന്നും അവർക്ക് മാനസിക പ്രയാസമുണ്ടാകുമെന്നുമാണ് എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രതികരിച്ചത്.

