വേടന്‍റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിൽ വിശദീകരണം തേടി ഗവർണർ

തേഞ്ഞിപ്പലം: റാപ്പർ വേടന്‍റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിൽ സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി. ബിജെപി അനുകൂല സിൻഡിക്കേറ്റംഗം എ.കെ. അനുരാജ് നൽകിയ പരാതിയിലാണ് നടപടി.

ലഹരി ഉപയോഗിച്ചെന്ന് പരാതികൾ ഉയർന്നിട്ടുള്ള വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് സിൻഡിക്കേറ്റംഗത്തിന്‍റെ പരാതി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ. അനുരാജ് നേരത്തെ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന് കത്ത് നൽകിയിരുന്നു.

കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടൻ. വേടന്‍റെ പല വിഡിയോകളിലും മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിക്കുന്നുണ്ട്. വേടന്‍റെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാൾ ജീവിതത്തിൽ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികൾ പകർത്താൻ വിദ്യാർഥികളെ പ്രേരിപ്പിക്കൽ കൂടിയാകുമെന്ന് ആശങ്കയുണ്ട് -എന്ന് സിൻഡിക്കേറ്റംഗം കത്തിൽ പറഞ്ഞിരുന്നു.

മലയാള ബിരുദം മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയിലാണ് വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ ’ഭൂമി ഞാൻ വാഴുന്നിടം’ ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്‍റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *