കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ വീട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കുട്ടിയുടെ ഇലക്ട്രോണിക് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് സംഭവം നടന്നത്.
ടോയ് കാർ കുട്ടിയ്ക്ക് കളിക്കാൻ എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. പാമ്പുപിടുത്തക്കാരൻ ബിജിലേഷ് കോടിയേരി എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. ഏതാണ്ട് ആറടിയോളം നീളമുണ്ടെന്നാണ് വിവരം. പാമ്പിനെ കണ്ട സമയത്ത് കുട്ടി കളിപ്പാടത്തിനടുത്തില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
രാജവെമ്പാലയുടെ ഒരു കടിയിൽ 20 പേരെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. കടിയേറ്റാൽ 6 മുതൽ 15 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാം. രാജവെമ്പാലയ്ക്കു ശരാശരി 10–18 അടി നീളമുണ്ടാകും. ആയുർദൈർഘ്യം 20 വർഷം. രാജവെമ്പാലയുടെ പ്രധാന ഭക്ഷണം മറ്റു പാമ്പുകളാണ്. ഇന്ത്യയിൽ രാജവെമ്പാലയുടെ വിഷത്തിനെതിരായ മറുമരുന്ന്–എഎസ്‌വി(ആൻറി സ്നേക് വെനം) എല്ലായിടത്തും ലഭ്യമല്ല. തായ്‌ലൻഡിൽ ഇത് ലഭ്യമാണ്.

