പാലക്കാട്: മാതാവിന്‍റെ മുന്നിൽവെച്ച് സ്കൂൾ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ ആറു വയസ്സുകാരൻ മരിച്ചു. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി ആരവ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം.
വാടനാംകുറിശ്ശി ഗവ. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. പുലാശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്.
സ്‌കൂള്‍ വിട്ടതിനുശേഷം വീട്ടുമുറ്റത്തിറങ്ങി മാതാവിന്‍റെ കൈപിടിച്ച് നടക്കുന്നതിനിടെ കുട്ടി പെട്ടെന്ന് കൈവിട്ട് ഓടി. ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ് ഇടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആരവിനെ പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

