പാലക്കാട് 38കാരിയ്‌ക്ക് നിപ സ്ഥിരീകരിച്ചു,​ പൂനെ ലാബിലെ ഫലവും പോസിറ്റീവ്, 100ലധികം പേർ ഹൈറിസ്‌ക് സമ്പർക്ക പട്ടികയിൽ

പാലക്കാട്: രോഗലക്ഷണങ്ങളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലം പോസിറ്റീവാണ്. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിക്കാണ് രോഗബാധയുണ്ടെന്ന് ഉറപ്പിച്ചത്. നൂറിലധികം പേർ ഇവരുടെ ഹൈറിസ്‌ക് സമ്പർക്ക പട്ടികയിലുണ്ട്.

യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോഗബാധ കണ്ടെത്തിയിരുന്നു തുടർന്ന് സ്ഥിരീകരണത്തിനായി പൂനെ വൈറോളജി ലാബിലയച്ച സാമ്പിളാണ് പോസിറ്റീവായത്.

യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല. ജൂലായ് ഒന്നിന് പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതർ യുവതിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നുണ്ട്. ഇതിലുൾപ്പെട്ടവരെയെല്ലാം നിരീക്ഷിക്കും.

അതേസമയം മലപ്പുറം മങ്കടയിൽ മരിച്ച പതിനേഴുകാരിക്കും രോഗബാധ സംശയിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക നിപ പരിശോധനാഫലം പോസിറ്റീവാണ്. രോഗം സ്ഥിരീകരിക്കാനായി സാമ്പിൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ജൂൺ ഇരുപത്തിയെട്ടിന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ, ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം ഒന്നിനാണ് പെൺകുട്ടി മരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *