ബെംഗളൂരു: കർണാടക ധർമ്മസ്ഥലയിൽ യുവതികൾ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹം രഹസ്യമായി മറവു ചെയ്യാൻ നിർബന്ധിതനായെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിൻറെ പകർപ്പ് ന്യൂസ് 18 ന് ലഭിച്ചു. ധർമ്മസ്ഥല പോലീസാണ് ദുരൂഹ മരണങ്ങളിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൃതദേഹങ്ങൾ മറവ് ചെയ്തെന്ന് പറയപ്പെടുന്ന പ്രദേശത്തെ മണ്ണ് കുഴിച്ച് പരിശോധന നടത്തും. സംഭവത്തിൽ തെളിവുകൾ ഉൾപ്പെടെയാണ് ശുചീകരണ തൊഴിലാളി പരാതി നൽകിയിരിക്കുന്നത്.
10 വർഷത്തിനിടെ കൊല്ലപ്പെട്ട നൂറ് കണക്കിനു മൃതദേഹം രഹസ്യമായി കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന ശുചീകരണ തൊഴിലാളിയുടെവെളിപ്പെടുത്തലിൽ ധർമ്മസ്ഥല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 653 /2025 ക്രൈം നമ്പർ പ്രകാരം ബെൽത്തങ്ങാടി കോടതി നിർദേശ പ്രകാരമാണ് കേസെടുത്തത്.
പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇയാൾ വെളിപ്പെടുത്തിയിരിക്കുന്നത്. 1995 മുതൽ 2014 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ നൂറോളം പേരെ അതിക്രൂരമായി ബലാത്സംഗം ചെയ്തും മറ്റുമാണ് കൊലപ്പെടുത്തിയത് ഇതിനെല്ലാം താൻ ദൃക്സാക്ഷി എന്നും അനുസരിച്ചില്ലെങ്കിൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന്
സൂപ്പർവൈസർമാർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കുറ്റബോധം സഹിക്കവയ്യാതെയാണ് വെളിപ്പെടുത്തലെന്നുമാണ് പരാതിയിൽ പറയുന്നത്.
മൃതദേഹങ്ങളിൽ പലതും ഡിസൽ ഒഴിച്ച് കത്തിച്ചുവെന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 2014-ൽ തൻ്റെ കുടുംബത്തിലെ ഒരു പെൺകുട്ടിയെ ഇത്തരത്തിൽ ലൈംഗികമായി പീഡിപ്പിച്ചപ്പോഴാണ് ഇയാൾ അവിടെ നിന്നും കുടുംബസമേതം രക്ഷപ്പെട്ടത്. സംഭവത്തിന് തെളിവായി അടുത്തിടെ ധർമ്മസ്ഥലയിൽ ഒരു മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് രഹസ്യമായി എത്തി മൃതദേഹം പുറത്തെടുത്തു. ഇതിൻറെ ഫോട്ടോയും ബെൽത്തങ്ങാടി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സമർപ്പിച്ചിട്ടുണ്ട്.
