തിരുവനന്തപുരം: പാകിസ്താന് രഹസ്യ വിവരം ചോർത്തി നൽകിയെന്ന കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി നിരന്തരം ഫോൺ സംഭാഷണം നടത്തിയെന്ന് പി.വി. അൻവർ. ഇത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം വ്ലോഗർ ജ്യോതിക്ക് മന്ത്രിയുടെ ഓഫിസിൽനിന്ന് സഹായം കിട്ടിയോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
പൊലീസ് മേധാവി റവഡ ചന്ദ്രശേഖറിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അൻവർ. ജ്യോതി മൽഹോത്ര വിഷയം എന്തുകൊണ്ടാണ് ടൂറിസം വകുപ്പ് മറച്ചുവെച്ചതെന്നും ടൂറിസം മന്ത്രിയുമായി അവർ നിരന്തരം ഫോൺ സംഭാഷണം നടത്തിയത് എന്തിനാണെന്നും അൻവർ ചോദിച്ചു. ചാരക്കേസിൽ ജ്യോതി അറസ്റ്റിലായപ്പോൾ വിവരം ടൂറിസം വകുപ്പ് പുറത്തുപറഞ്ഞില്ല. ഇക്കാര്യങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം.ആർ അജിത് കുമാറിന് എതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ട് ഇതുവരെ തനിക്ക് നൽകിയിട്ടില്ലെന്നും ഇക്കാര്യം ഡി.ജി.പിയെ നേരിട്ട് അറിയിക്കാനാണ് വന്നതെന്നും പി.വി. അൻവർ പറഞ്ഞു. റിപ്പോർട്ട് ലഭിക്കുകയെന്നത് പരാതിക്കാരനായ തന്റെ അവകാശമാണ്. ഇപ്പോഴും അജിത് കുമാറിന്റെ കൈയിലാണ് പൊലീസ് ആസ്ഥാനം പ്രവർത്തിക്കുന്നത്. അതാണ് റിപ്പോർട്ട് തനിക്ക് നൽകാത്തതിന് കാരണമെന്നും അൻവർ പറഞ്ഞു.

