കയറിന്‍റെ ഒരറ്റത്ത് മകള്‍ മറുഭാഗത്ത് അമ്മയും; ഷാർജയിൽ മലയാളി യുവതിയും കുഞ്ഞും ജീവനൊടുക്കി

ഷാർജയിൽ മലയാളി യുവതിയെയും ഒന്നര വയസ്സുകാരി മകളെയും ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്‍റെ ഭാര്യ കൊട്ടാരക്കര സ്വദേശി വിപഞ്ചിക മണിയന്‍ (33) ഒന്നരവയസ്സുകാരി മകൾ വൈഭവി എന്നിവരെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച  ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ആദ്യം മകളുടെ കഴുത്തിൽ കയറിട്ട് കൊലപ്പെടുത്തിയ ശേഷം അതേ കയറിന്‍റെ മറ്റേ അറ്റത്ത് അമ്മയും തൂങ്ങിയെന്നാണ് വിവരം.

ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ വിഭാഗത്തിലായിരുന്നു  വിപഞ്ചിക ജോലി ചെയ്തിരുന്നത്. സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ഇവരുടെ ഭര്‍ത്താവ് നിതീഷ്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞായിരുന്നു താമസം. സ്ത്രീധന പീഡനവും വിവാഹമോചനത്തിനായുള്ള സമ്മർദവുമാണ് മരണ കാരണമെന്നാണ് ബന്ധുക്കളു‌ടെ ആരോപണം. വിവാഹബന്ധം അവസാനിപ്പിക്കേണ്ടി വന്നാല്‍ താന്‍ ജീവനൊടുക്കുമെന്ന് വിപഞ്ചിക നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ നിതീഷ് അടുത്തിടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. ഇത് ലഭിച്ചതിനു പിന്നാലെയാണ് കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കിയത്.

നിതീഷുമായുള്ള ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. സ്ത്രീധനത്തിന്‍റെ പേരിലും സാമ്പത്തിക കാര്യങ്ങളിലും സ്ഥിരമായി ഇരുവരും തമ്മില്‍ വഴക്കുകളുണ്ടായിരുന്നുവെന്നും കുഞ്ഞിന്‍റെ കാര്യത്തില്‍ പോലും വേണ്ടത്ര ശ്രദ്ധ നിതീഷിനുണ്ടായിരുന്നില്ല എന്നും വ്യക്തമാക്കുന്ന ഓഡിയോ സന്ദേശങ്ങളടക്കം കൈവശമുണ്ടെന്ന് വിപഞ്ചികയുടെ ബന്ധുക്കള്‍ പറയുന്നു. നിലവില്‍ വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ തീരുമാനമായിട്ടില്ല. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍ കുഞ്ഞിനെ ഷാര്‍ജയില്‍ തന്നെ സംസ്കരിക്കണമെന്ന നിലപാടിലാണ് നിതീഷിന്‍റെ കുടുംബമെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വന്നതിനു ശേഷമാകും മൃതദേഹങ്ങള്‍ എവിടെ സംസ്കരിക്കുമെന്ന കാര്യത്തില്‍ തീരുമാനമാകുക.

Leave a Reply

Your email address will not be published. Required fields are marked *