പാലക്കാട്: മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയിലെ പരിപാടിയിൽ പങ്കെടുത്ത് കെ.ടി.ഡി.സി ചെയര്‍മാനും സി.പി.എം നേതാവുമായ പി.കെ ശശി. മണ്ണാ൪ക്കാട്ടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇന്നലകളിലെന്ന പോലെ വരാൻ പോകുന്ന നാളെകളിലും തന്‍റെ സാന്നിധ്യമുണ്ടാകുമെന്നും താൻ വരുന്നുവെന്ന് പറയുമ്പോൾ ആ൪ക്കാണിത്ര ബേജാറെന്നും ശശി ചോദിച്ചു. സാധാരണ മനുഷ്യനായ എന്നെ ഭയപ്പെടേണ്ട കാര്യമെന്താണ്? കൊച്ചി പഴയ കൊച്ചിയല്ല, ബിലാല് പഴയ ബിലാല് തന്നെയാണെന്നും പറഞ്ഞുകൊണ്ടാണ് ശശി പ്രസംഗം അവസാനിപ്പിച്ചത്.
പാലക്കാട് മണ്ണാ൪ക്കാട് നഗരസഭ ആയു൪വേദ ഡിസ്പെൻസറി ഉദ്ഘാടന ചടങ്ങിൽ പി.കെ ശശിയെ മുഖ്യാതിഥിയാക്കിയതിൽ പ്രാദേശിക സി.പി.എം നേതൃത്വം രംഗത്തുവന്നിരുന്നു. നഗരസഭയുടെ അഴിമതി മറക്കനാണ് ശശിയെ പരിപാടിക്ക് ക്ഷണിച്ചത് എന്ന ഡി.വൈ.എഫ്.ഐയുടെ പരാമർശത്തിന് കഴുത്തോളം ചെളിയിൽ മുങ്ങി നിൽക്കുന്നവർ മറ്റുഉള്ളവരുടെ കുപ്പായത്തിലെ ചെളിയെ വിമർശിക്കുകയാണെന്ന് ശശി പറഞ്ഞു. ശശിയുടെ വെള്ള കുപ്പായത്തെ കുറിച്ച് പറഞ്ഞ് ശശിയെ കോൺഗ്രസിലേക്ക് പരോക്ഷമായി വി.കെ ശ്രീകണ്ഠൻ എം.പി ക്ഷണിച്ചു.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
അച്ചടക്ക നടപടിയുടെ ഭാഗമായി പി.കെ.ശശിയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. പുറത്തേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും പ്രാദേശിക നേതൃത്വം ചടങ്ങിൽനിന്നു വിട്ട് നിൽക്കുമെന്ന് ആദ്യം പ്രചാരണമുണ്ടായിരുന്നു. പിന്നീട് നിലപാട് മാറ്റി. മണ്ണാർക്കാട്ടെ പൊതുസമൂഹത്തോടു തനിക്കുള്ള ബന്ധം ആകാശം ഉള്ളിടത്തോളം കാലം ഒരു ശക്തിക്കും മുറിച്ചു കളയാൻ കഴിയില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നതെന്നും ശശി പറഞ്ഞു.

