കൽപറ്റ: മഹാരാഷ്ട്രയിൽ നിന്ന് ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി മുങ്ങിയ സംഘം വയനാട്ടിൽ പടിയിലായി. പാലക്കാട് സ്വദേശികളായ ആറംഗ സംഘമാണ് കൈനാട്ടിയിൽ വെച്ച് കൽപറ്റ പൊലീസിന്റെ പിടിയിലായത്. പ്രതികളെ പിന്തുടർന്ന് മഹാരാഷ്ട്ര പൊലീസും വയനാട്ടിൽ എത്തിയിരുന്നു.
കുമ്മാട്ടര്‍മേട്, ചിറക്കടവ്, ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി,പാലാനംകൂറിശ്ശി, സുരേഷ്(47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു(29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു(31), വാവുല്യപുരം, തോണിപാടം, കലാധരന്‍(33) എന്നിവരാണ് പടിയിലായത്. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. രണ്ടു വാഹനങ്ങളിൽ കവർച്ച നടത്തിയ മുങ്ങിയ സംഘത്തിന്റെ ഒരു വാഹനമാണ് പൊലീസ് പിടികൂടിയത്. രണ്ടാമത്തെ വാഹനത്തിലുള്ളവരെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറയുന്നു.
മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് കവര്‍ച്ച നടന്നത്. കാറില്‍ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപയാണ് രണ്ടു കാറുകളിലായി എത്തിയ സംഘം കവര്‍ച്ച നടത്തിയത്. സംഘത്തെ പിന്തുടർന്ന മഹാരാഷ്ട്രാ പൊലീസ് കേരളത്തിലേക്ക് കടന്നതിനെ തുടര്‍ന്ന് സംസ്ഥാന പോലീസിനെ വിവരം അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും അലര്‍ട്ട് നല്‍കിയിരുന്നു. ശനിയാഴ്ച രാത്രിയിൽ ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ കൈനാട്ടിയില്‍ വച്ച് പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. ഒരു ഇന്നോവയിലുള്ളവര്‍കൂടി കവര്‍ച്ചയില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടാനായിട്ടില്ല.

