ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തോടൊപ്പം താനും സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞാണ് മോദി എക്സിൽ കുറിപ്പ് പങ്കുവച്ചത്.
ചരിത്രപരമായ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച് തിരികെ ഭൂമിയിലേക്ക് എത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ രാഷ്ട്രത്തോടൊപ്പം ചേർന്ന് സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന നിലയില്‍, തൻറെ സമർപ്പണവും അര്‍പ്പണബോധം, ധീരത, മുന്നേറ്റ മനോഭാവം എന്നിവയിലൂടെ അദ്ദേഹം കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പ്രചോദനമായി. മുൻഗാമിയായ മനോഭാവവുംകൊണ്ട് കോടിക്കണക്കിന് സ്വപ്നങ്ങൾക്ക് പ്രചോദനമായി. ഇത് നമ്മുടെ സ്വന്തം മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാനിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി.
ഇന്ന് വൈകിട്ട് 3.01നാണ് കലിഫോർണിയയ്ക്കു സമീപമുള്ള പസഫിക് സമുദ്രത്തിൽ ആക്സിയം 4 സ്പ്ലാഷ് ഡൗൺ ചെയ്തത്. ഡ്രാഗൺ ഗ്രേസ് പേടകം റിക്കവറി ഷിപ്പിലേക്കു മാറ്റി. മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്സനാണ് ആദ്യം പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് മിഷൻ പൈലറ്റായ ശുഭാംശുവും പുറത്തിറങ്ങിയത്.
ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.45നാണ് രാജ്യാന്തര ബഹിരാകാശനിലയത്തിൽനിന്ന് ഡ്രാഗൺ ഗ്രേസ് പേടകം വേർപ്പട്ടത്. തുടർന്ന് 22.5 മണിക്കൂറിനുശേഷമാണ് ഭൂമിയിൽ തിരിച്ചെത്തിയത്. ശുഭാംശുവിനൊപ്പം പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്‌നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ.

