തിരുവനന്തപുരം: എഡിജിപി എം. ആർ അജിത്കുമാ റിന്റെ ശബരിമല ട്രാക്ടർ യാത്രയെ രൂക്ഷമായി വിമർശിച്ച് റവന്യൂ മന്ത്രി കെ. രാജൻ. വകതിരിവ് എന്നൊരു വാക്ക് മലയാളത്തിലുണ്ട്. ഇത് ട്യൂഷൻ ക്ലാസിലോ യൂണിവേഴ്സിറ്റിയിലോ പോയാൽ കിട്ടില്ല. അവനവൻ തന്നെ ഉണ്ടാക്കിയെടുക്കേണ്ട ശീലമാണെന്നായിരുന്നു മന്ത്രിയുടെ വിമർശനം.
എഡിജിപി എം.ആര്‍.അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര നടത്തിയതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് എഡിജിപിക്കെതിരെ മന്ത്രി വിമർശനം ഉന്നയിച്ചത്. അജിത്കുമാറിന്റെ പ്രവൃത്തി മനഃപൂർവമെന്നായിരുന്നു കോടതി വിമർശനം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആംബുലൻസിൽ പോകാമായിരുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു എ ഡി ജിപിയുടെ ട്രാക്ടർ യാത്രയെന്ന് കാണിച്ച് ശബരിമല സ്‌പെഷല്‍ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ട്രാക്ടര്‍ യാത്ര വിവാദമായതിനെ തുടർന്നായിരുന്നു കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പൂരം അലങ്കോലമായതിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകിയിരുന്നു.എം.ആർ അജിത്കുമാറിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നൽകിയത്. എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞാണ് വിളിച്ചതെന്നുമായിരുന്നു മന്ത്രിയുടെ മൊഴി. എന്നാൽ പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്നും രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നുവെന്നുമാണ് ഡിജിപിക്ക് അജിത്കുമാർ നൽകിയ മൊഴി.

