പെരിന്തൽമണ്ണ: ഭിന്നശേഷിക്കാരനായ എട്ടാം ക്ലാസ് വിദ്യാർഥിയോട് കണ്ടക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശിപാർശ. സർക്കാർ നൽകിയ യാത്രാപാസ് കാണിച്ചപ്പോൾ അത് ഗൗനിക്കാതെ വിദ്യാർഥിയുടെ പോക്കറ്റിൽ കൈയിടുകയും അവഹേളിച്ച് സംസാരിക്കുകയും ചെയ്തതായാണ് കണ്ടക്ടർക്കെതിരെ പരാതി. ബസിലെ കണ്ടക്ടർക്ക് കണ്ടക്ടർ പാസില്ലായിരുന്നു. ഇതിന് പിഴ ചുമത്തി.
പെരിന്തൽമണ്ണ പൊന്ന്യാകുർശി സ്വദേശിയുടെ പരാതിയിലാണ് നടപടി. ജൂൺ 26നാണ് സംഭവം. പെരിന്തൽമണ്ണ-മണ്ണാർക്കാട് റൂട്ടിലോടുന്ന ബസിൽ മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ കണ്ടക്ടർക്കെതിരെയാണ് പരാതി. പരാതി ലഭിച്ചതോടെ പെരിന്തൽമണ്ണ സബ് ആർ.ടി.ഒയുടെ നിർദേശാനുസരണം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ബഷീറാണ് അന്വേഷണം നടത്തിയത്.
2021 ഫെബ്രുവരിയിൽ കാലഹരണപ്പെട്ട കണ്ടക്ടർ പാസ് ഉപയോഗിച്ചാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ബസ് ഉടമയും നിയമലംഘനം നടത്തിയതായി അന്വേഷണറിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടർന്നാണ് പെർമിറ്റ് റദ്ദാക്കാൻ പാലക്കാട് ആർ.ടി.ഒയോട് ശിപാർശ ചെയ്തത്.

