അയല്‍വാസിയുമായി അടി ; ഷമിയുടെ മുന്‍ ഭാര്യക്കെതിരെ കേസ്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരെ കേസെടുത്ത് പൊലീസ്. അയല്‍വാസി നല്‍കിയ പരാതിയിലാണ് പശ്ചിമ ബംഗാള്‍ ബിര്‍ഭൂം പൊലീസിന്റെ നടപടി. ഭൂമി സംബന്ധമായി, മുന്‍ മോഡല്‍ കൂടിയായ ഹസിന്‍ അയല്‍വാസിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

തന്നെ മര്‍ദിച്ചെന്ന് കാണിച്ച് ദാലിയ എന്ന അയല്‍വാസി പരാതി നല്‍കിയതോടെ ഹസിന്‍ ജഹാനും മകള്‍ ആര്‍ഷിക്കുമെതിരെ പൊലീസ് കേസെടുത്തു. ഹസിന്‍ ജഹാന്റെ ആദ്യ ഭര്‍ത്താവില്‍ പിറന്ന മകളാണ് ആര്‍ഷി ജഹാന്‍. അവളുടെ പേരിലുള്ള ഭൂമി സംബന്ധിച്ച് അയല്‍വാസിയുമായി ഏറെ നാളായി തര്‍ക്കമുണ്ട്.

ഈ വസ്തുവില്‍ അടുത്തിടെ ഹസിന്‍ ജഹാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇത് ദാലിയ ചോദ്യം ചെയ്തത് വാക്കുതര്‍ക്കത്തിലും പിന്നീട് സംഘര്‍ഷത്തിലും കലാശിച്ചു. സംഭവത്തിന്റെ വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ദാലിയയുടെ തലയ്ക്ക് പരിക്കേറ്റതായി പ്രദേശവാസികള്‍ പറയുന്നു.

വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, അതിക്രമം എന്നീ ഗുരുതര കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ഹസിനെതിരെ പൊലീസ് ചുമത്തിയത്. അതേസമയം തന്നെ മര്‍ദിച്ചതായി കാണിച്ച് ഹസിന്‍ ജഹാനും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം മുഹമ്മദ് ഷമിക്കെതിരെ ഹസിന്‍ ജഹാന്‍ ജീവനാംശ കേസ് നടത്തിവരികയുമാണ്. ഹസിനും ഷമിയില്‍ പിറന്ന മകള്‍ ഐറയ്ക്കുമായി പ്രതിമാസം 4 ലക്ഷം രൂപ ചെലവിനായി നല്‍കാന്‍ കല്‍ക്കട്ട കോടതി മുഹമ്മദ് ഷമിയോട്‌ ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *