പത്തനംതിട്ട: അടൂർ ഏഴംകുളത്തെ സ്വകാര്യ അനാഥാലയത്തിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ പ്രതിയുടെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് ഹൈകോടതി. ജൂലൈ 30 വരെയാണ് അറസ്റ്റ് തടഞ്ഞത്. അനാഥാലയം നടത്തിപ്പുകാരി, മകന്‍, മകളുടെ ഭര്‍ത്താവ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസ് ഡയറി എത്രയുംവേഗം ഹാജരാക്കാന്‍ അടൂര്‍ പൊലീസിനോട് ഹൈകോടതി നിര്‍ദേശിച്ചു. അനാഥാലയത്തില്‍ പെണ്‍കുട്ടി അന്തേവാസിയായിരുന്നപ്പോള്‍ ഗര്‍ഭിണിയായെന്നും ഈ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അനാഥാലയത്തിന്‍റെ നടത്തിപ്പുകാരിയുടെ മകനെതിരെ പൊലീസ് കേസെടുത്തത്.
ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് പ്രകാരമാണ് കേസെടുത്തത്. എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്നും മറ്റൊരു അനാഥാലയത്തിന്‍റെ നടത്തിപ്പുകാരാണ് ഇതിന് പിന്നിലെന്നുമാണ് ഹരജിക്കാരുടെ വാദം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

