കൊല്ലം: യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കൊല്ലം സ്വദേശിനി അതുല്യയെയാണ് ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
സ്ത്രീധനത്തിൻ്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്. അമ്മയുടെ മൊഴിയിലാണ് കേസ് എടുത്തിട്ടുള്ളത്. ഞാൻ മരിച്ചാൽ ആത്മത്യ ചെയ്തതല്ലെന്നും കൊന്നതാണെന്ന് കരുതണമെന്നും മകൾ പറഞ്ഞിരുന്നുവെന്ന് അമ്മ മൊഴി നൽകി. ഷാർജ പൊലീസ് അസ്വാഭാവിക മരണത്തിനും കേസെടുത്തിട്ടുണ്ട്. മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാർജയിൽ ജോലി ചെയ്തു വരികയായിരുന്ന അതുല്യയെ ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു മുമ്പ് അതുല്യ തെളിവായി ഭർത്താവിന്‍റെ ക്രൂരതകളുടെ ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയിരുന്നതായി കുടുംബം വ്യക്തമാക്കി.
മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സ്ഥിരം മദ്യപാനിയായ സതീഷ് അതുല്യയെ നിരന്ത്രം ഉപദ്രവിക്കുമായിരുന്നുവെന്നും പിതാവ് രാജശേഖരൻ പിള്ള പറഞ്ഞു.

