20 രൂപ നൽകാൻ വിസമ്മതിച്ചതിന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി മകൻ. ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള ജയ്സിങ്പുർ ഗ്രാമത്തിലാണ് സംഭവം. റസിയ എന്ന അറുപത്തിയഞ്ചുകാരി സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ജംഷദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരിക്ക് അടിമയായ ജംഷദ് ശനിയാഴ്ച രാത്രി റസിയയോട് 20 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാൻ റസിയ വിസമ്മതിച്ചു. റസിയ ഉറങ്ങിയതിനുശേഷം ജംഷദ് പണം മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും അവർ ഉണർന്നതോടെ ശ്രമം പാഴായി. ഇതിൽ പ്രകോപിതനായ ജംഷദ് ആദ്യം കല്ലുകൊണ്ട് റസിയയെ ആക്രമിച്ചു. തുടർന്നാണ് കോടാലിയെടുത്ത് റസിയയെ വെട്ടുകയായിരുന്നു
റസിയ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇതിനുശേഷം മൃതദേഹത്തിനരികിൽ തന്നെ കിടന്ന് ജംഷദ് ഉറങ്ങി. ജംഷദ് ഏറെക്കാലമായി കഞ്ചാവും കറുപ്പും ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. റസിയയുടെ നാല് ആൺമക്കളിൽ ഇളയവനാണ് ജംഷദ്.

