കണ്ണിൽച്ചോരയില്ലായ്മ …; വാടകകുടിശിക: വൃദ്ധ ദമ്പതികളെയും മക്കളെയും ഉടമ മർദിച്ച് ഇറക്കിവിട്ടു

തുറവൂർ ∙ 5 മാസത്തെ വാടകകുടിശികയുടെ പേരിൽ വൃദ്ധ ദമ്പതികളെയും അവിവാഹിതരായ പെൺമക്കളെയും ഉടമ മർദിച്ച് ഇറക്കിവിട്ടു. പെരുവഴിയിലായ കുടുംബത്തിന് ദലീമ ജോജോ എംഎൽഎ സ്വന്തംവീടിന്റെ മുകൾ നിലയിൽ താൽക്കാലിക താമസ സൗകര്യം ഒരുക്കി. തോട്ടത്തിൽ നികർത്ത് വാസു (78) ഭാര്യ ജാനകി (61), മക്കളായ ശാലിനി (45), രേഖ (40)എന്നിവരാണു വീട്ടുടമയ്ക്കെതിരെ കുത്തിയതോട് പൊലീസിൽ പരാതി നൽകിയത്.

വീട്ടുടമയും മകനും ഇവരെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയും ഹൃദ്രോഗിയായ വാസുവിനെ ചവിട്ടി വീഴ്ത്തുകയും ഇയാളുടെ ഭാര്യ ജാനകിയെയും രണ്ടു പെൺമക്കളെയും മർദിക്കുകയും ചെയ്തു. ഇവരെ പുറത്താക്കി വാതിൽ അടച്ചുപൂട്ടി, വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ചു മടങ്ങിപ്പോയെന്നാണു പരാതി. കുറച്ചുകഴിഞ്ഞു വീണ്ടുമെത്തിയ ഇവർ മുളക് വെള്ളം വൃദ്ധരുടെയും മക്കളുടെയും തലയിലൂടെ ഒഴിക്കുകയും ചെയ്തു.

ബഹളം കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. കുത്തിയതോട് പൊലീസ് എത്തി വിവരങ്ങൾ അന്വേഷിച്ചെങ്കിലും തൽക്കാലം അവിടെത്തന്നെ കഴിയാനാണ് ഇവരോടു പറഞ്ഞത്.ഒടുവിൽ അർധരാത്രിയോടെ ശാലിനിയും രേഖയും ഉമാ തോമസ് എംഎൽഎയെ തങ്ങളുടെ അവസ്ഥ ഫോണിൽ വിളിച്ചറിയിച്ചു. ഉമാ തോമസ് ദലീമ ജോജോയുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് രാത്രി 2 മണിയോടെ ഈ കുടുംബത്തെ ദലീമ ജോജോ എംഎൽഎ ഓട്ടോറിക്ഷയിൽ തന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു.

വിവരങ്ങൾ നേരിട്ടു മനസ്സിലാക്കിയ ശേഷം ഇവർക്കു ഭക്ഷണവും ഉറങ്ങാനുള്ള സൗകര്യവും വീടിന്റെ മുകൾ നിലയിൽ ഒരുക്കി. അടുത്ത ദിവസം രാവിലെ സാമൂഹിക പ്രവർത്തകൻ തെരുവോരം മുരുകന്റെ നേതൃത്വത്തിൽ കുത്തിയതോട് തന്നെ കുടുംബത്തെ താൽക്കാലികമായി പുനരധിവസിപ്പിച്ചു. വാടക കുടിശിക നൽകാത്തതിനാലാണ് ഇറക്കിവിട്ടതെന്നാണു വീട്ടുടമ പറയുന്നത്. പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *