ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണം തന്നെ, കൊലപാതക ആരോപണത്തിൽ നിന്ന് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിൽ ഭർത്താവ്

തൊടുപുഴ: പീരുമേട്ടിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീ സീതയുടെ മരണത്തില്‍ വഴിത്തിരിവ്. സീത മരണപ്പെട്ടത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് പൊലീസിന്‌റെ നിഗമനം. സീതയുടെ ശരീരത്തിലെ പരിക്കുകള്‍ കാട്ടാന ആക്രമണത്തില്‍ തന്നെയുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. നേരത്തെ സീതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണോ എന്ന സംശയം ഉണ്ടായിരുന്നു.

സീതയുടെ ശരീരത്തിലെ പരിക്കുകൾ ആനയുടെ ആക്രമണത്തിൽ ഉണ്ടാകുന്നതല്ലെന്നായിരുന്നു പ്രാഥമിക നിഗമനം. കഴുത്തില്‍ അടിപിടി നടന്നതിന്‌റെ പാടുകള്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് പരിക്കേറ്റ സീതയെ വനത്തിന് പുറത്തേക്ക് എടുത്തു കൊണ്ടു വരുമ്പോള്‍ ഭര്‍ത്താവ് താങ്ങിപ്പിടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സീതയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും ചുമന്നു കൊണ്ടു വരുമ്പോഴുമാണെന്നും പൊലീസ് പറഞ്ഞു.

നേരത്തെ സീതയുടെ മരണം കാട്ടാന ആക്രമണം മൂലമല്ലെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതോടെ സീതയുടെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണോ എന്ന സംശയം ഉയർന്നത്. സീതയുടെ മരണത്തിന്‌റെ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കകം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

കഴിഞ്ഞ മാസമാണ് പീരുമേട് സ്വദേശി സീത മരിച്ചത്. രണ്ട് മക്കളും ഭാര്യയും കൂടി ഉച്ചയോടെ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോൾ കാട്ടാന ആക്രമിച്ചാണ് മരണമെന്നായിരുന്നു ബിനു പറഞ്ഞത്. എന്നാൽ, മരിച്ചെന്ന് പറയുന്ന സ്ഥലത്ത് കാട്ടാന വന്നിട്ടില്ലെന്നായിരുന്നു വനം വകുപ്പിന്‍റ വിശദീകരണം. സംഭവത്തിൽ പൊലീസും വനം വകുപ്പും രണ്ടു തട്ടിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *