നിറത്തിന്റെ പേരിൽ നേരിട്ട വിവേചനത്തെ കുറിച്ച് മനസുതുറന്ന് നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. ഇറ്റലിയിൽ പഠിക്കുന്ന സമയത്ത് സ്വന്തം ക്ലാസിലെ സുഹൃത്തുക്കളിൽ നിന്ന് പോലും തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് ദയ പറയുന്നു. അമ്മ മഞ്ജു പിള്ള തനിക്ക് നൽകിയ ഉപദേശത്തെ കുറിച്ചും പുതിയ അഭിമുഖത്തിൽ ദയ സംസാരിക്കുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താര പുത്രി മനസുതുറന്നത്.
ആരേയും തുടക്കത്തിൽ തന്നെ കണ്ണടച്ചു വിശ്വസിക്കരുതെന്നാണ് അമ്മ തനിക്ക് നൽകിയ ഉപദേശമെന്ന് ദയ പറയുന്നു. എത്ര അടുത്ത സുഹൃത്താണെങ്കിലും അതിരുകൾ വേണം. ആത്മാഭിമാനം വേണം. ഒപ്പം തന്നെ മറ്റുള്ളവരെ ബഹുമാനിക്കണമെന്നും അമ്മ പറഞ്ഞിട്ടുണ്ടെന്ന് ദയ കൂട്ടിച്ചേർത്തു.
ഇറ്റലിയിൽ വെച്ച് ക്ലാസിലുള്ളവരിൽ നിന്ന് തന്നെ റേസിസം നേരിട്ടിട്ടുണ്ടെന്നും ദയ പറയുന്നു. തന്റെ മറ്റ് ഇന്ത്യൻ സുഹൃത്തുക്കളെ അപേക്ഷിച്ച് തനിക്ക് കുറച്ചു കൂടി ഇരുണ്ട നിറമായതാണ് അവരുടെ പ്രശ്നമെന്നും ദയ പറഞ്ഞു. എന്നാൽ തന്റെ നിറത്തിൽ താൻ സന്തോഷവതിയാണെന്നും അവർ കൂട്ടിച്ചേർത്തു.
”ആദ്യം തന്നെ ആരേയും വിശ്വസിക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അടുത്ത സുഹൃത്താണെങ്കിലും ഒരു അകലം പാലിക്കണം. നമ്മുടേതായ അതിരുകൾ ഉണ്ടായിരിക്കണം. അതിനെ മാനിക്കണം. ആത്മാഭിമാനം ഉണ്ടാകണം. അതുപോലെ തന്നെ മറ്റുള്ളവരേയും ബഹുമാനിക്കണം. അവനവനെ ബഹുമാനിച്ചില്ലെങ്കിൽ മറ്റുള്ളവർക്കും ബഹുമാനം നൽകാൻ കഴിയില്ല. ആ ഉപദേശം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
നമ്മൾ ചിലരോട് സംസാരിക്കുന്നു. പതിയെ സൗഹൃദം സ്ഥാപിക്കും. അപ്പോഴായിരിക്കും അവർ നമ്മളെ പിന്നിൽ നിന്നും കുത്തുന്നത്. ഇറ്റലിയിൽ വെച്ച് എന്റെ ക്ലാസിലുള്ളവരിൽ നിന്നു തന്നെ റേസിസം നേരിട്ടിട്ടുണ്ട്. എപ്പോഴുമല്ല, അവിടെയിവിടെയായി. നിറമായിരുന്നു പ്രശ്നം. എനിക്ക് വേറെ ഇന്ത്യൻ സുഹൃത്തുക്കളുണ്ട്. പക്ഷെ അവരെ അപേക്ഷിച്ച് എനിക്ക് കുറച്ചു കൂടി ഇരുണ്ട നിറമാണ്. എന്റെ നിറത്തിൽ എനിക്കൊരു പ്രശ്‌നവുമില്ല. ഞാൻ ഹാപ്പിയാണ്.
എല്ലാവരുമല്ല ചിലരാണ് പ്രശ്‌നം. അവർ ആദ്യം നന്നായിട്ടാകും സംസാരിക്കുക. നമ്മൾ ഒരുമിച്ച് കാപ്പി കുടിക്കാൻ പോവുകയും സൺ സെറ്റ് കാണാൻ പോവുകയുമൊക്കെ ചെയ്തിട്ടുണ്ടാകും. ഒടുവിൽ അവർ റേസിസം കാണിക്കുമ്പോൾ നമ്മളും ആശങ്കയിലാകും. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. അമ്മ പറയാറുണ്ട്, ആരേയും തുടക്കത്തിൽ തന്നെ വിശ്വസിക്കരുതെന്ന്. ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കിലും ഒരു അകലം പാലിക്കണം” ദയ പറഞ്ഞു.

