തിരുവനന്തപുരം:വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിന്റെ സ്ഥലമാറ്റത്തെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മീഷന്‍. ആരോപണവിധേയനെ ട്രെയിനിംഗ് അക്കാദമിയുടെ തലപ്പത്ത് കൊണ്ടുവരുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് മനുഷ്യാവാകശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ മോഹനദാസ് പറഞ്ഞു.

ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്‌ഐ അടക്കമുള്ള പോലീസുകാരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ജോര്‍ജിനെ സ്ഥലം മാറ്റിയത്. തൃശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് ജോര്‍ജിനെ മാറ്റിയത്.

വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ അറസ്റ്റിലായ പോലീസുകാര്‍ എസ്പി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ആര്‍ടിഎഫ് സ്‌ക്വാഡിലെ അംഗങ്ങളായിരുന്നു. കേസിലെ ഉന്നതതല ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നു പ്രതിപക്ഷം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു വരികയായിരുന്നു.

ആരോപണമുയര്‍ന്നതോടെ എ.വി. ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫ് സ്‌ക്വാഡ് പിരിച്ചുവിടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *