മുംബൈയിലെ നലാസോപാരയില്‍ നടന്ന ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ട്വിസ്റ്റ്. രാത്രി ഉറങ്ങി കിടക്കുന്നതിനിടെ ഭാര്യ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനുള്ള കാരണം അവിഹിത ബന്ധം കണ്ടെത്തിയതിനാലാണെന്ന് പൊലീസ്. ചമന്‍ എന്ന് വിളിക്കുന്ന 28 കാരി ഗുഡിയ ദേവിയാണ് ഭര്‍ത്താവ് വിജയ് ചൗഹാനെ (34) കൊലപ്പെടുത്തിയത്. കാമുകനായ മോനുവിനൊപ്പം ചേര്‍ന്ന് പിന്നീട് മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിടുകയായിരുന്നു.
ജൂലായ് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിജയ് ഭാര്യയെയും അയല്‍വാസിയായ കാമുകനെയും വീട്ടിനുള്ളില്‍ കണ്ടു. ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാത്രിയില്‍ വിജയ് ചമനെ ആക്രമിക്കുകയും ചെയ്തു. അവിഹിത വിവരം പുറത്താകുമെന്ന പേടിയിലാണ് ചമന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശേഷം വീട്ടിലുള്ള മകളുടെ ശ്രദ്ധയില്‍പെടാതിരിക്കാന്‍ മൃതദേഹം കവറില്‍ പതിഞ്ഞ് കട്ടിലിന് അടിയില്‍ മറച്ചുവെയ്ക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളമായി മോനുവും ചമനും പ്രണയത്തിലായിരുന്നു.
പിന്നീട് ചമനും മോനുവും ചേര്‍ന്ന് വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പൈപ്പിനായി വീട്ടിലെ ടൈല്‍ ഇളക്കി മാറ്റിയെന്ന് പറഞ്ഞ് മുറിയില്‍ പുതിയ ടൈല്‍ പാകാന്‍ വിജയ്‍യുടെ സഹോദരന്‍ അജയ്‍ ചൗഹാനെയാണ് പ്രതികള്‍ സമീപിച്ചത്. ദിവസങ്ങളായി സഹോദരനെ കാണാതായതോടെ വിജയ്‍യുടെ മറ്റൊരു സഹോദരന്‍ അഖിലേഷ് അന്വേഷിച്ചെത്തിയതോടെ ചമന്‍ മുങ്ങുകയായിരുന്നു.
വീട്ടിലെത്തിയ സഹോദരന്‍ മുറിയിലെ ടൈല്‍സിന്‍റെ കളര്‍ വ്യത്യാസം കണ്ടതോടെ സംശയമുണ്ടായി. വ്യത്യസ്ത കളറിലെ ടൈലുകള്‍ നീക്കിയതോടെ കുഴിയില്‍ നിന്നും വസ്ത്രവും ദുർഗന്ധവും വന്നു. ഇതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൂര്‍ണമായും കുഴിച്ച് പരിശോധിച്ചതോടെ ടൈലിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തി. ഒളിവിലായിരുന്ന പ്രതികളെ കഴിഞ്ഞാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ചമൻ ഫോൺ ഓൺ ചെയ്തതോടെ പൂനെയിലെ ഹദപ്‌സറിലുണ്ടെന്ന് ഉറപ്പിച്ച പൊലീസ് ഒരു മെഡിക്കൽ ഷോപ്പിൽ നിനാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. വാസി കോടതിയില്‍ ഹാജാരാക്കിയ ഇരുവരെയും ജൂലൈ 30 വരെ റിമാന്‍ഡ് ചെയ്തു.

