കോതമംഗലത്ത് പെണ്‍സുഹൃത്ത് യുവാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പ്രതി അദീന അന്‍സിലിനെ കൂടാതെ മറ്റൊരാളുമായി അടുപ്പത്തിലായി. ഇയാള്‍ നിലവില്‍ ഒരു കേസില്‍പെട്ട് ജയിലിലാണ്. ഉടന്‍ തന്നെ ഇയാള്‍ പുറത്തിറങ്ങും. അതിനിടെ അന്‍സില്‍ ഈ ബന്ധത്തിന് തടസ്സമാകാതിരിക്കാനാണ് കൊലയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അന്‍സിലാകാട്ടെ വിവാഹിതനുമാണ്.
ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടിൽ തനിച്ചാണ് അദീനയുടെ താമസം. അൻസിൽ പതിവായി ഇവിടേയ്ക്ക് എത്താറുണ്ടായിരുന്നുവെന്നാണ് വിവരം. ഇക്കഴിഞ്ഞ 29-ാം തീയതി അദീന അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെവച്ചാണ് പ്രതി കൃത്യം നടപ്പാക്കിയത്. 29–ാം തീയതി അദീനയ്ക്കൊപ്പം ചെലവഴിച്ച് പിറ്റേദിവസമാണ് അൻസിൽ തിരികെ പോയത്. ആദീനയുടെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ അന്‍സിലിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. പെട്ടെന്നു തന്നെ ഇക്കാര്യം വീട്ടിലും പൊലീസിലും വിളിച്ചറിയിച്ചു.
ബന്ധുവും പൊലീസും എത്തിയാണ് അന്‍സിലിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സില്‍ വച്ച് ‘അവൾ എന്നെ ചതിച്ചു’ എന്ന് അന്‍സില്‍ പറഞ്ഞതായി ബന്ധുക്കൾ അവകാശപ്പെടുന്നു. 500 മില്ലി ലിറ്റര്‍ വിഷം കുടിപ്പിച്ചെന്നും അന്‍സില്‍ പറഞ്ഞതായി ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. അദീന മറ്റുള്ളവരുമായി അടുക്കുന്നത് അന്‍സിലിന് പ്രശ്നമുണ്ടായിരുന്നു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായതെന്നാണ് കരുതുന്നത്. അദീനയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും, കീടനാശിനി വെച്ചിരുന്ന കുപ്പി കണ്ടെത്തുകയും ചെയ്തു. ചേലാടുള്ള ഒരു കടയിൽ നിന്നാണ് കളനാശിനി വാങ്ങിയതെന്ന വിവരം ലഭിച്ചിട്ടുണ്ട്
പോസ്റ്റുമോര്‍ട്ടത്തില്‍ അന്‍സിലിന്റെ മരണം കളനാശിനി ഉള്ളില്‍ച്ചെന്നാണെന്ന് സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. പാറശാല ഷാരോണ്‍ വധവുമായി ഏറെ സാമ്യങ്ങളുള്ള കേസാണിതെന്നാണ് സൂചനകള്‍. ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ തിരഞ്ഞെടുത്തതിന് സമാനമാണ് അദീനയും സ്വീകരിച്ച മാര്‍ഗങ്ങള്‍. കളനാശിനി എന്തിൽ കലക്കിയാണ് അദീന അന്‍സിലിന് നൽകിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇതിനിടെ അന്‍സലിന്‍റെ ഉമ്മയെ അദീന വിഡിയോ കോള്‍ വിളിച്ചിരുന്നുവെന്ന നിര്‍ണായക വിവരവും പുറത്തുവന്നു. അന്‍സില്‍ അവശനിലയില്‍ കിടക്കുന്നത് കാണിച്ച് ‘വിഷം കഴിച്ച് കിടപ്പുണ്ട് എടുത്തോണ്ട് പോയ്ക്കോ’ എന്ന് അദീന പറഞ്ഞുവെന്നാണ് കുടുംബം പറയുന്നത്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

