നെഞ്ചെരിച്ചിൽ അല്ല, ഉടൻ ആശുപത്രിയിൽ എത്തണമെന്ന് ഡോക്ടർ; ഒരു ദിവസത്തേക്ക് മാറ്റി, പിന്നാലെ മരണം

ആലുവ∙ ഹൃദയാഘാതത്തെ തുടർന്നു വെള്ളിയാഴ്ച രാത്രി അന്തരിച്ച നടൻ കലാഭവൻ നവാസിന് അന്നു രാവിലെ നെഞ്ചെരിച്ചിൽ അനുഭവപ്പെട്ടെങ്കിലും അഭിനയത്തോടുള്ള ആത്മാർഥത മൂലം ആശുപത്രിയിൽ പോകുന്നത് ഒരു ദിവസം നീട്ടിവയ്ക്കുകയായിരുന്നു.

അവസാനം അഭിനയിച്ച ‘പ്രകമ്പനം’ സിനിമയുടെ ചോറ്റാനിക്കരയിലെ ലൊക്കേഷനിലായിരുന്നു 26 മുതൽ നവാസ്. ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂളിന്റെ അവസാന ദിവസമായിരുന്നു വെള്ളിയാഴ്ച. നെഞ്ചെരിച്ചിൽ ഉണ്ടായ വിവരം ഭാര്യാപിതാവിനെ ഫോൺ ചെയ്ത് അറിയിച്ചിരുന്നു. കുടുംബ ഡോക്ടർ അഹമ്മദ് കാരോത്തുകുഴിയുമായി ഉടൻ ബന്ധപ്പെടാൻ അദ്ദേഹം നിർദേശിച്ചു.

അതനുസരിച്ചു രാവിലെ 6.57നു നവാസ്, ഡോ. അഹമ്മദിനെ ഫോണിൽ വിളിച്ചു. ഗ്യാസിന്റെ പ്രശ്നം ആയിരിക്കുമോ എന്ന സംശയവും പ്രകടിപ്പിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡോ. അഹമ്മദ്, ഇതു സാധാരണ നെഞ്ചെരിച്ചിൽ അല്ലെന്നും ഉടൻ ഏതെങ്കിലും ആശുപത്രിയിൽ എത്തണമെന്നും പറഞ്ഞു. ഇസിജി എടുത്തു തനിക്ക് അയയ്ക്കാനും ആവശ്യപ്പെട്ടു. ഷൂട്ടിങ് തടസ്സപ്പെടേണ്ട എന്നു കരുതിയാകാം രണ്ടും ചെയ്തില്ല.

അന്നു വീട്ടിലേക്കു മടങ്ങുന്നതിനാൽ പിറ്റേന്നു ഡോക്ടറെ കാണാമെന്നു കരുതിയതുമാകാം. പകൽ ഷൂട്ടിങ് കഴിഞ്ഞു ലോഡ്ജിലേക്കു പോയ നവാസിന് അവിടെ വച്ചാണു ഹൃദയാഘാതം ഉണ്ടായത്. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ക്യാംപസ് മൂവിയായ പ്രകമ്പനത്തിൽ രാഷ്ട്രീയ നേതാവിന്റെ റോളായിരുന്നു നവാസിന്. ‘സിപിഎൻ’ പാർട്ടിയുടെ ലോക്കൽ സെക്രട്ടറി. 2 ദിവസത്തെ ഷൂട്ടിങ് കൂടി ബാക്കിയുള്ളപ്പോഴാണ് വേർപാട്

Leave a Reply

Your email address will not be published. Required fields are marked *