
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിന്റെ സമാപന പരിപാടിയിലെ അടൂർ ഗോപാലകൃഷ്ണന്‍റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ സംവിധായകനെതിരെ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു.
‘വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം.’- മന്ത്രി ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.
പരാമർശത്തിനെതിരെ സമൂഹത്തിന്‍റെ പല കോണുകളിൽ നിന്നും വിമർശനം നേരിടുകയാണ് അടൂർ ഗോപാലകൃഷ്ണൻ. ഗായികയും സംഗീത നാടക അക്കാദമി വൈസ് ചെയർ പേഴ്സണുമായ പുഷ്പവതി സദസിൽ വെച്ച് തന്നെ അടൂരിനെ എതിർത്തുസംസാരിച്ചിരുന്നു.
സിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമാ കോണ്‍ക്ലേവില്‍ സ്ത്രീകൾക്കും ദലിതർക്കും എതിരെ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണം. ചലച്ചിത്ര കോർപറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കെ.ആർ നാരായണ ഫിലിം ഇൻസ്റ്റിറ്റിയിൽ നടന്നത് വൃത്തികെട്ട സമരമാണെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു. അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനാണ് സമരം നടന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ സ്ഥാപനമായി മാറുന്നതിനിടെയായിരുന്നു സമരം. ടെലിവിഷൻ മേഖല നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു.

