ഇന്ത്യയിലെ ആദ്യത്തെ പാദരക്ഷ പദ്ധതിയായ സീറോ ഫുട്‌മാർക്ക്‌സിന് കേരളത്തിൽ തുടക്കം

തിരുവനന്തപുരം: പാദരക്ഷാ നിര്‍മാതാക്കളായ ഇന്ത്യാസ് വികെസി ഉപയോഗിച്ച് പഴകിയ പാദരക്ഷകള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള “സീറോ ഫുട്മാര്‍ക്ക്‌സ്‌’ പദ്ധതിക്ക് തുടക്കംകുറിച്ചു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യപദ്ധതിയാണിത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വികെസി ചെയര്‍മാന്‍ വി കെ സി മമ്മദ് കോയ, ഡയറക്ടര്‍മാരായ വി പി അസീസ്, വി റഫീഖ്, ബ്രാന്‍‍ഡ് സ്ട്രാറ്റജിസ്റ്റ് മനോജ് മത്തായി എന്നിവര്‍ ചേര്‍ന്ന് പദ്ധതി അവതരിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കടയില്‍നിന്ന് വികെസിയുടെ ഏതെങ്കിലും ചെരിപ്പ് വാങ്ങുമ്പോള്‍ പഴയ ചെരിപ്പ് സംസ്കരിക്കുന്നതിനായി ഏറ്റെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ശേഖരിക്കുന്ന ചെരിപ്പുകളില്‍ റീസെെക്കിൾ ചെയ്യാവുന്നവ അതിന് ഉപയോഗിക്കും. അല്ലാത്തത് ഉത്തരവാദിത്വത്തോടെ സംസ്കരിക്കും. വലിച്ചെറിയുന്ന ചെരിപ്പുകള്‍ സംസ്കരിക്കുന്നതിനെക്കുറിച്ച് ഡിസംബറില്‍ ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ സംസ്ഥാനത്തെ പാദരക്ഷാ നിര്‍മാതാക്കള്‍ക്ക്​ അയച്ച കത്തിനെ തുടര്‍ന്നാണ് ഈ പദ്ധതിക്ക് രൂപംനല്‍കിയതെന്നും വികെസി മാനേജിങ് ഡയറക്ടര്‍ വി കെ സി റസാക്ക് പറഞ്ഞു. കോവിഡ് 19 മഹാമാരിക്കുശേഷം ഉപയോക്താക്കളെ പ്രാദേശിക കടകളിലേക്ക് എത്തിക്കുന്നതിന് കമ്പനി രാജ്യത്താകെ നടപ്പാക്കിയ “ഷോപ്പ് ലോക്കല്‍’ പദ്ധതിപോലെ ഈ പദ്ധതിയും രാജ്യത്താകെ നടപ്പാക്കുമെന്നും ഓരോ പ്രദേശത്തെയും റീട്ടെയിൽ ഷോപ്പുകളായിരിക്കും ശേഖരണകേന്ദ്രമെന്നും റസാക്ക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *