തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞ ഉപകരണം മെഡിക്കൽ കോളജിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. ടിഷ്യൂ മോസിലേറ്റർ എന്ന ഉപകരണം ഓപറേഷൻ തിയേറ്ററിൽ ഉണ്ടെന്ന് പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.
മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ എം.പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തേ അറിയിച്ചത്. ഉപകരണം കാണാതായിട്ടില്ലെന്നും, മാറ്റിവച്ചതാണെന്നുമാണ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ നേരത്തെ തന്നെ ആവർത്തിച്ച് വിശദീകരിച്ചിരുന്നത്.
അതേസമയം, പ്രിൻസിപ്പലിന്റെ പരിശോധനക്കായി ഓഫീസ് മുറി തുറന്നതിലും മറ്റൊരു പൂട്ടിട്ട് പൂട്ടിയതിലും മറ്റെന്തോ ഗൂഢ ലക്ഷ്യമുണ്ടെന്നും തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്നും ഡോ.ഹാരിസ് ആരോപിച്ചു.
എന്നാൽ, ഡോക്ടര്‍ ഹാരിസിന്‍റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ലെന്നും പ്രിൻസിപ്പൽ ഡോ. പി.കെ ജബ്ബാർ വ്യക്തമാക്കി. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണ്. ഇന്ന് പരിശോധന പൂർത്തിയാക്കിയാൽ താക്കോൽ ഡോക്ടർ ഹാരിസിനോ അദ്ദേഹത്തിന്‍റെ അസിസ്റ്റന്റിനോ കൈമാറുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

